ടോമിൻ തച്ചങ്കരി ഇനി ക്രൈം എഡിജിപി, കൊച്ചി മെട്രോ എംഡി സ്ഥാനത്തുനിന്നും എപിഎം മുഹമ്മദ് ഹനീഫിനെ മാറ്റി

വെബ്‌ദുനിയ ലേഖകൻ| Last Modified ബുധന്‍, 25 സെപ്‌റ്റംബര്‍ 2019 (20:28 IST)
തിരുവനന്തപുരം: സംസ്ഥാനത്തെ ഉദ്യോഗസ്ഥ തലത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തി സംസ്ഥാന സർക്കാർ ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. കൊച്ചി മെട്രോ എംഡി സ്ഥാനത്തുനിന്നും എപിഎം മുഹമ്മദ് ഹനീഫ് ഐഎഎസിനെ മാറ്റി. തൊഴിൽ നൈപുണ്യ വകുപ്പ് സെക്രട്ടറിയായാണ് മാറ്റം. കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞെത്തിയ അൽക്കേഷ് കുമാർ ഷർമയാണ് കൊച്ചി മെട്രോയുടെ പുതിയ എംഡി

സ്മാര്‍ട്ട് സിറ്റി കൊച്ചി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, (വ്യവാസായം) കൊച്ചി-ബെംഗളൂരു ഇന്‍ഡസ്ട്രീയല്‍ കോറിഡോര്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നി അധിക ചുമതലകളും അൽക്കേഷ് കുമാർ ഷർമക്കാണ്. ടോമിൻ ജെ തച്ചങ്കരിയെ ക്രൈം എഡിജിപിയായി നിയമിച്ചു, മുൻപ് കൈകാര്യം ചെയ്തിരുന്ന ആംഡ് പൊലീസ് ബറ്റാലിയന്റെ അധിക ചുമതലയും തച്ചങ്കരിക്കായിരിക്കും. ദേവികുളം സബ്കളക്ടർ രേണുരാജിനെ പൊതുഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിക്കാൻ തീരുമാനിച്ചു.

ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ ഡോ. പി. സുരേഷ് ബാബുവിനെ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പ് ജോയിന്‍റ് സെക്രട്ടറിയായി മാറ്റി നിയമിക്കും. അവധി കഴിഞ്ഞ് തിരികെ പ്രവേശിച്ച നവജോത് ഖോസയെ കേരളാ മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു. ജോഷി മൃണ്‍മയി ശശാങ്കിനെ ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിക്കും. ഭൂജല വകുപ്പ് ഡയറക്ടറുടെയും ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്‍റെയും നാഷണല്‍ ഹൈഡ്രോളജി, ഡ്രിപ്പ് പ്രൊജക്ടുകളുടെയും ഡെപ്യൂട്ടി സെക്രട്ടറിയുടെ ചുമതല കൂടി അദ്ദേഹം വഹിക്കും.

കെ ടി വര്‍ഗ്ഗീസ് പണിക്കരെ ലീഗല്‍ മെട്രോളജി കണ്‍ട്രോളറായി നിയമിക്കും. തിരുവനന്തപുരം സബ് കളക്ടര്‍ കെ
ഇമ്പാശേഖറിനെ കേരള ഗുഡ്സ് ആന്‍റ് സര്‍വ്വീസസ് ടാക്സ് വകുപ്പ് ജോയിന്‍റ് കമ്മീഷണറായി മാറ്റി നിയമിക്കും. ആലപ്പുഴ സബ് കളക്ടര്‍ വി ആര്‍ കെ തേജാ മൈലവാരപ്പൂവിനെ വിനോദ സഞ്ചാര വകുപ്പ് അഡീഷണല്‍ ഡയറക്ടറായി മാറ്റി നിയമിക്കും. കെടിഡിസി മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല കൂടി ഇവര്‍ വഹിക്കും. കോഴിക്കോട് സബ് കളക്ടര്‍ വി വിഘ്നേശ്വരിയെ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി മാറ്റി നിയമിക്കാനും തീരുമാനമായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :