ബിനീഷിനെ തെറ്റിദ്ധരിപ്പിച്ചതോ?; നടനെ അപമാനിച്ച വിഷയത്തിനു പിന്നിൽ സംഭവിച്ചത്- കുറിപ്പ്

ഫേസ്ബുക്കിലൂടെയാണ് സംവിധായകനെ പിന്തുണച്ച് എത്തിയത്.

റെയ്‌നാ തോമസ്| Last Modified ശനി, 2 നവം‌ബര്‍ 2019 (09:35 IST)
പാലക്കാട് മെഡിക്കല്‍ കോളേജിൽ കൊളേജ് ഡേയ്ക്ക് മുഖ്യാതിഥിയായി എത്തിയ സിനിമാതാരം ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ അധിക്ഷേപിച്ച സംഭവം പ്രതിഷേധങ്ങൾക്ക് കരണമാകുകയാണ്. ബിനീഷിന് പിന്തുണയുമായി സിനിമാ, സാംസ്‌കാരിക രംഗത്ത് നിന്നും നിരവധി പേരാണ് എത്തിയിക്കുന്നത്.എന്നാൽ സംവിധായകനെ പിന്തുണച്ച് നടിയും ഗായികയുമായ മഞ്ജുവാണി ഭാഗ്യരത്നം. ഫേസ്ബുക്കിലൂടെയാണ് സംവിധായകനെ പിന്തുണച്ച് എത്തിയത്. ഈ സംഭവത്തെ വളച്ചൊടിക്കുകയും കാള പെറ്റൂന്ന് കേട്ടാൽ കയറെടുക്കുകയുമാണ് ഇവിടെ ചെയ്യുന്നത്. താരത്തിന്റെ കുറിപ്പ് ഏറെ ശ്രദ്ദേയമാകുന്നു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

ജാതിയും, മതവും, തൊലിയുടെ നിറവും എല്ലാം പല രീതിയിൽ, പല ഭാവത്തിൽ നവോത്ഥാന കേരളത്തിലെ ഇഷ്ട വിഷയങ്ങളാണല്ലോ.
“മേനോൻ പറഞ്ഞു” എന്ന് പറയപ്പെടുന്ന വിഷയത്തിന്മേലാണ് കോളിളക്കം എല്ലാം. ആവട്ടെ. കാരണം മേനോൻ ‘അഥവാ’ പറഞ്ഞിട്ടുണ്ടെങ്കിൽ (ഭാവിച്ചിട്ടുണ്ടെങ്കിൽ പോലും, ഇനി അതാരായാലും) പ്രകീർത്തിക്കപ്പെടേണ്ട ഒന്നല്ല. ഓർക്കുക, ഇതൊരു reported speech മാത്രമാണിപ്പോൾ.
മാത്രവുമല്ല, ചെയർമാൻ സഹോ ടീവിയിൽ പറഞ്ഞു ഞാൻ കേട്ടത്, “പിറ്റേന്ന് രാവിലെ (അതായത് പ്രോഗ്രാമിന്റെ അന്ന്) ഡയറക്ടർ പറഞ്ഞത് – professional ego ഉണ്ടായിരിക്കും എന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ്” എന്നാണ്. അപ്പൊ തോന്നിപ്പിച്ചിട്ടേയുള്ളു, പറഞ്ഞതിന് ഫോൺ റെക്കോർഡ് മുതലായ തെളിവൊന്നും നിരത്താൻ വയ്യല്ലോ.
ഇപ്പോൾ പ്രിൻസിപ്പൽ പറയുന്നു Head of the Institution എന്ന നിലക്ക് ഔദ്യോഗിക ക്ഷണം മേനോന്‌ മാത്രേ ഉണ്ടായിരുന്നുള്ളു, നടൻ ആരെന്നോ, ആര് ക്ഷണിച്ചെന്നോ അറിയില്ല എന്ന്. അപ്പൊ കോളിളക്കം വെറുതെയായോ?
ഇനി നേരിട്ടറിഞ്ഞ / അറിയാവുന്ന ചില വിഷയങ്ങൾ, എനിക്ക് പറയാൻ തോന്നിയത് കൊണ്ട്, പറയട്ടെ.

അനിൽ രാധാകൃഷ്ണ മേനോനെ ക്ഷണിക്കാൻ ചെന്നവർ നൽകിയ പ്രിൻസിപ്പൽ കൊടുത്തയച്ച ഇൻവിറ്റേഷൻ ലെറ്റെറിൽ അദ്ദേഹത്തിന്റെ പേര് മാത്രമാണുണ്ടായതത്രെ, പ്രിൻസിപ്പൽ പറഞ്ഞത് സത്യമെന്ന് ഒരു മാത്ര കരുതുക.
ഇത്തരം ചടങ്ങുകളിൽ ക്ഷണിതാവായി പോകുന്നതിന് നാളിതുവരെ കാശ് വാങ്ങിച്ചിട്ടുള്ള ആളല്ല Mr. മേനോൻ. ഇത്തവണയും അങ്ങനെ തന്നെ.
പരിപാടിയുടെ തലേന്ന് വൈകിട്ട് ക്ഷണിക്കാൻ ചെന്നവരോട്, മറ്റാരെങ്കിലും വരുന്നുണ്ടെങ്കിൽ, ഞാനില്ല കാരണം അത് കൊണ്ട് ഒരാൾക്ക് remuneration കിട്ടാതെ വരണ്ട എന്ന് പറഞ്ഞിരുന്നു. മറുപടിയായി മറ്റാരും ഇല്ല, സർ തന്നെ വരണം എന്ന് ചെന്നവർ അറിയിച്ചിരുന്നുവത്രേ. ഫ്രീ ബീ ആണല്ലോ എല്ലാർക്കും വേണ്ടത്.
പിറ്റേന്ന് പരിപാടിയുടെ അന്ന് രാവിലെ പതിനൊന്നു മണിക്കടുത്തു തലേന്ന് ചെന്നവർ (പ്രിൻസിപ്പൽ അല്ല) വിളിച്ചു മറ്റൊരു നടൻ കൂടിയുണ്ട് എന്നറിയിച്ചപ്പോൾ, ഇന്നലെ ഒന്നും, ഇന്ന് മറ്റൊന്നും പറയുന്നു, എനിക്ക് വരാൻ താല്പര്യമില്ല എന്ന് പറയുകയും, ഇതിൽ വിഷണ്ണനായി വിളിച്ച വ്യക്തി – നടനും ഡിറക്ടറും വെവ്വേറെ ചടങ്ങുകൾക്കാണ് അതിഥികൾ ആവുന്നത് എന്ന് പറയുകയും ചെയ്തുവത്രേ. ഈ സംഭാഷണത്തിനിടയിൽ നടനെ’ അറിയാം, എന്റെ സിനിമയിൽ അഭിനയിച്ചിട്ടുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. ഇതാവണം ഫോൺ വിളിച്ച സാഹൊകൾക്ക് പ്രൊഫഷണൽ ഈഗോ ആയി തോന്നിയതും, കാര്യങ്ങൾ വളച്ചൊടിച്ചു നടന്റെ അടുക്കൽ അവതരിപ്പിച്ചതും എന്ന് വേണം കരുതാൻ.
ക്ഷണിക്കാൻ ചെന്നവർ പറഞ്ഞതിനും, ക്ഷണം സ്വീകരിച്ച മേനോൻ പറഞ്ഞതിനും ഒന്നും തെളിവ് നിരത്താൻ ഇല്ലാത്തത് കൊണ്ട് മനോധർമ്മം വേണ്ടുവോളം നമുക്ക് പാടാം.
ഇനി ഇന്നത്തെ കേരളത്തിന്റെ ഹീറോ പറഞ്ഞത് കൂടി ഒന്ന് ഓർത്തെടുക്കാം.
ഞാൻ മേനോനല്ല – എന്തേ ക്രിസ്ത്യാനി മോശമാണെന്ന് ഈ വിഷയത്തിൽ ആരോ പറഞ്ഞപോലുണ്ടല്ലോ. അല്ല ഒരാൾ മേനോൻ ആയത് അയാൾടെ കൊഴപ്പം കൊണ്ടോ മറ്റോ ആണോ. തരംഗം സൃഷ്ടിച്ചെടുക്കാൻ വർഗീയത ബെസ്റ്റ് ഐറ്റം ആണ് അല്ലെ.
എനിക്ക് നാഷണൽ അവാർഡ് കിട്ടിയിട്ടില്ല – മേനോന്‌ കിട്ടിയെങ്കിൽ കണക്കായിപ്പോയി. പോയി അഭിനയിച്ചു തെളിഞ്ഞു വാ, എന്നിട്ട് നാഷണൽ അവാർഡോ, അല്ലേൽ ഓസ്‌കാറോ വാങ്ങിക്ക്. നമ്മൾ ഒന്നിച്ചു അഭിമാനിക്കും. അല്ലാതെ മറ്റൊരുത്തന്റെ നേട്ടത്തെ വിലകുറച്ചു കാണിച്ചു മിടുക്ക് കാട്ടുകയല്ല വേണ്ടത്.
ഇനി ഈ വിഷയത്തിൽ എനിക്ക് അവസാനമായി പറയാനുള്ളത്, കാള പെറ്റൂന്ന് കേട്ടാൽ കയറെടുക്കാൻ എന്തിനാ ഓടുന്നത്? വേദി പങ്കിടില്ല എന്ന് അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ തെറ്റ് തന്നെ. പക്ഷെ അങ്ങനെ പറയാൻ മാത്രം ചെറിയ മനസുള്ള ആളല്ല ഞാനറിയുന്ന അനിയേട്ടൻ. അദ്ദേഹത്തിന്റെ അമ്മയും ഭാര്യയും സ്നേഹത്തോടെ വച്ചു വിളമ്പുന്നത് ഒരു കുടുംബം പോലെ ഒന്നിച്ചിരുന്നു കഴിക്കുന്ന അദ്ദേഹത്തിന്റെ crew അത് സമ്മതിക്കും. കാരണം കുട്ടികൾ എന്ന് ആ അമ്മ വിളിക്കുമ്പോൾ ആ കുടുംബത്തിലാരും ജാതിയും, മതവും അല്ല മനുഷ്യരെ ആണ് കാണുന്നത്. ഒരു സന്ദർഭം എത്രമേൽ വളച്ചൊടിച്ചു മലീമസമാക്കാം എന്നതിന് ഉത്തമ ഉദാഹരണം എന്നതിൽ കവിഞ്ഞു ഞാൻ ഈ വിഷയത്തിൽ ഒരു മഹത്വവും കാണുന്നില്ല.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :