മേജര്‍ രവി ചോദിക്കുന്നു; സംഘപരിവാര്‍ രാഷ്ട്രീയത്തിനെന്താണ് കുഴപ്പം?

തിരുവനന്തപുരം| VISHNU.NL| Last Modified തിങ്കള്‍, 1 ഡിസം‌ബര്‍ 2014 (14:39 IST)
പരിവാര്‍ രാഷ്ട്രീയത്തിനെന്തെങ്കിലും കുഴപ്പുള്ളതായി കാണുന്നില്ലെന്ന് തുറന്നടിച്ചുകൊണ്ട് സംവിധായകന്‍ മേജര്‍ രവി രംഗത്ത്. ആഗോള ഹിന്ദുമാദ്ധ്യമസമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് താന്‍ നടത്തിയ പ്രസംഗം ചില മാദ്ധ്യമങ്ങള്‍ തെറ്റായി വളച്ചൊടിച്ചതായും മേജര്‍ രവി ചൂണ്ടിക്കാണിച്ചു.
സാമൂഹ്യ മാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും ഏറെ വിവാദമായ ചര്‍ച്ചകള്‍ക്ക് കാരണമായ തന്റെ പ്രസ്താവനകള്‍ക്ക് വിശദീകരണം നല്‍കുംന്നതിനിടേയാണ് സംവിധായകന്‍ മേജര്‍ രവി ഇക്കാര്യം തുറന്നടിച്ചത്.

വിശ്വാസ്യതയുള്ള സകലമാദ്ധ്യമങ്ങളും തന്റെ പ്രസംഗത്തിലെ പ്രധാനഭാഗമായ രാജീവ് ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട കാര്യം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ചിലര്‍ താന്‍ മുസ്ലിങ്ങള്‍ മുഴുവന്‍ തീവ്രവാദികളാണെന്ന് പറഞ്ഞതായി തെറ്റായ വാര്‍ത്ത നല്‍കിഎന്നും
മുസ്ലിങ്ങള്‍ രാജ്യദ്രോഹിയാണെന്നോ തീവ്രവാദികളാണെന്നോ എന്ന് പറഞ്ഞതിന് തെളിവെന്തെങ്കിലും ഹാജരാക്കാന്‍ മേജര്‍ രവി മാദ്ധ്യമങ്ങളെ വെല്ലുവിളിക്കുകയും ചെയ്തു. റിപ്പോര്‍ട്ടര്‍ ടിവിയുടെ മീറ്റ് ദി എഡിറ്റേഴ്‌സ് പരിപാടിയില്‍ പങ്കെടുക്കവയേയാണ് മേജര്‍ രവി തന്റെ നിലപാടുകള്‍ വ്യ്ക്തമാക്കിയത്.

മുസ്ലിങ്ങളോട് ഏറെ ആരാധനയുള്ള ആളാണ് താന്‍. ഇന്ത്യന്‍ മുസ്ലിങ്ങളില്‍ തീവ്രവാദികളുടെ പ്രബോധനങ്ങള്‍ കേട്ട് വഴിതെറ്റിപ്പോകുന്ന ചിലരെ കുറിച്ചാണ് പറഞ്ഞതെന്നും മുസ്ലിങ്ങളെയാകെ താന്‍ തീവ്രവാദികളായി ആക്ഷേപിച്ചിട്ടില്ലെന്നും മേജര്‍രവി വിശദീകരിച്ചു. ആ സമ്മേളനത്തില്‍ താന്‍ അങ്ങനെ പ്രസംഗിച്ചിട്ടില്ല. ഹിന്ദുസമ്മേളനത്തില്‍ താന്‍ പറഞ്ഞതായി വാര്‍ത്തകള്‍ വന്ന സമയത്ത് സംവിധായകന്‍ കമലിനെ പോലുള്ള ചിലര്‍ ഒന്നുമറിയാതെ പ്രതികരിച്ചു. കമല്‍ തന്റെ സഹപ്രവര്‍ത്തകനല്ലാത്തതുകൊണ്ട് അതില്‍ ദു:ഖമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു ഹിന്ദു സമ്മേളനം വിളിച്ചുചേര്‍ക്കുന്നത് മഹാഭാരതമോ, ഭഗവദ്ഗീതയോ പാരായണം ചെയ്യാനല്ല. മറിച്ച് അവിടെ ചില ലക്ഷ്യങ്ങളുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക അജണ്ട, സാംസ്‌കാരിക ഉന്നതി തുടങ്ങിയകാര്യങ്ങളില്‍ ഹൈന്ദവ സംസ്‌കാരവുമായി ബന്ധപ്പെട്ട് എങ്ങനെ സംഭാവന നല്‍കാം എന്ന ചര്‍ച്ചയാണ് അവിടെ നടക്കുന്നത്. അക്കൂട്ടത്തിലാണ് താനും മുന്‍ പട്ടാളക്കാരനും സിനിമാ പ്രവര്‍ത്തകനും എന്ന നിലയില്‍ സംസാരിച്ചത്.

നരേന്ദ്ര മോഡി പ്രധാനമന്ത്രിയായതോടെ തനിക്ക് ദേശസ്‌നേഹം തുളുമ്പുന്ന സിനിമകള്‍ എടുക്കാന്‍ ധൈര്യമുണ്ടായി എന്ന് പറഞ്ഞത് ശരിയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനത്തെ ഒരു വര്‍ഷം മുമ്പ് 1962ലെ യുദ്ധം സിനിമയാക്കാന്‍ തീരുമാനിക്കുകയും അതിനായി പ്രവര്‍ത്തിച്ചുതുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതിരോധവകുപ്പിലെയും അഡ്‌മിനിസ്‌ട്രേഷന്‍ രംഗത്തെയും ചില ഉന്നതരുടെ ഇടപെടല്‍ മൂലം ഈ സിനിമ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചില്ല. ഒരുവര്‍ഷത്തോളം കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട ചിലരുടെ ഇടപെടല്‍ അതിന് തടയിട്ടു. തെളിവായി നിരവധി രേഖകള്‍ തന്റെ കൈവശമുണ്ട്. എന്നാല്‍ മോഡിയെ പോലെ ആര്‍ജ്ജവമുള്ള ഒരാള്‍ പ്രധാനമന്ത്രി ആയതോടെ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് തന്റെ പ്രതീക്ഷ. ഇക്കാര്യമാണ് ഹിന്ദുസമ്മേളനത്തില്‍ താന്‍ ഉന്നയിച്ചത്.

കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി രാജ്യത്ത് ഒരു പ്രധാനമന്ത്രിയുണ്ടായിരുന്നുവെന്ന് ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ. എന്നാല്‍ മോഡിയുടെ വരവ് ഏതൊരുപൗരനും ആവേശമുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് എന്റെ വ്യക്തിപരമായ ഒരിഷ്ടമാണ്, മോഡിയെ ആരാധനയോടെ കാണുക എന്നത്. അല്ലാതെ രാഷ്ട്രീയമായ ഒരിഷ്ടമല്ല അതെന്നും മേജര്‍ രവി പറഞ്ഞു. സംഘപരിവാര്‍ രാഷ്ട്രീയത്തോട് യോജിപ്പുണ്ടോ എന്ന ചോദ്യത്തിന് അതിലെന്താണ് പ്രശ്‌നമെന്ന് മേജര്‍ രവി തിരിച്ചടിച്ചു. പരിവാര്‍ രാഷ്ട്രീയത്തിന് എന്തെങ്കിലും കുഴപ്പമുള്ളതായി താന്‍ കാണുന്നില്ല. ബിജെപിക്ക് എന്താണ് കുഴപ്പമെന്നും മേജര്‍ രവി ചോദിക്കുന്നു. അതോടൊപ്പം രാഷ്ട്രീയത്തില്‍ തനിക്ക് ഒരുതാല്‍പര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :