ലോക്ക്ഡൗണ്‍ ഇനിയും നീട്ടുമോ? സാധ്യതകള്‍ ഇങ്ങനെ

നെല്‍വിന്‍ വില്‍സണ്‍| Last Modified തിങ്കള്‍, 17 മെയ് 2021 (11:48 IST)

കേരളത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നിലവില്‍ വന്നത് മേയ് എട്ടിനാണ്. മേയ് 16 വരെയായിരിക്കും ലോക്ക്ഡൗണ്‍ എന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍, കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടി. നിലവില്‍ മേയ് 23 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. മാത്രമല്ല രോഗവ്യാപനം കുറയാതെ നില്‍ക്കുന്ന നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇനിയും ലോക്ക്ഡൗണ്‍ നീട്ടുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ ജനങ്ങള്‍ക്കിടയിലുള്ളത്.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം കോവിഡ് രോഗികളുടെ എണ്ണത്തില്‍ വരേണ്ട വ്യത്യാസം പ്രകടമാകേണ്ട ദിവസങ്ങളിലൂടെയാണ് നാം ഇപ്പോള്‍ കടന്നുപോകുന്നത്. കഴിഞ്ഞ നാല് ദിവസം എടുത്തുനോക്കിയാല്‍ നേരിയ തോതില്‍ രോഗവ്യാപനം കുറയുന്നതിന്റെ ലക്ഷണമുണ്ട്. അതിനു പ്രധാന കാരണം ലോക്ക്ഡൗണ്‍ തന്നെയാണെന്നാണ് വിലയിരുത്തല്‍. 30 ന് അടുത്തായിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറഞ്ഞുവരുന്നുണ്ട്. ഇത് ആശ്വാസകരമായ കണക്കാണ്.

മേയ് 12 ന് കേരളത്തില്‍ 43,529 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 30 ന് അടുത്തായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഈ കണക്ക് താഴാന്‍ തുടങ്ങി. മേയ് 13 ലേക്ക് എത്തിയപ്പോള്‍ രോഗികളുടെ എണ്ണം 39,955 ആയി, ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 28.61 ലേക്ക് താഴ്ന്നു. മേയ് 14 ല്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് പിന്നെയും താഴ്ന്ന് 26.41 ആയി, രോഗികളുടെ എണ്ണം 34,694 ആയി കുറഞ്ഞു. മേയ് 15 ന് 32,680 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 26.65 ആയിരുന്നു. മേയ് 16 ന് (ഇന്നലെ) ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 25.61 ആയി കുറഞ്ഞപ്പോള്‍ രോഗികളുടെ എണ്ണം 29,704 ലേക്ക് എത്തി. കോവിഡ് കര്‍വ് താഴുന്നത് ഈ പാറ്റേണില്‍ തുടര്‍ന്നാല്‍ ആശ്വസിക്കാന്‍ വകയുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. രോഗികളുടെ എണ്ണം കുറയുന്നതിനൊപ്പം രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതും കൂടുതല്‍ ആശ്വാസം പകരുന്നു.

ഇപ്പോള്‍ ഉള്ളത് പോലെ കോവിഡ് രോഗികളുടെ എണ്ണം ഇനിയും കുറയണമെങ്കില്‍ ലോക്ക്ഡൗണ്‍ 23 നു ശേഷവും തുരടണമെന്നാണ് ഐഎംഎ അടക്കമുള്ളവരുടെ നിലപാട്. മേയ് 31 വരെ സമാന സ്ഥിതി തുടര്‍ന്നാല്‍ രോഗികളുടെ എണ്ണം നന്നായി കുറച്ചുകൊണ്ടുവരാന്‍ സാധിക്കുമെന്നാണ് കണക്കുകളില്‍ നിന്നു വ്യക്തമാകുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റ് റേറ്റ് 20 ല്‍ താഴെ എത്തിക്കുകയാണ് ആരോഗ്യവകുപ്പിന്റെയും സര്‍ക്കാരിന്റെ ആദ്യലക്ഷ്യം. അതിനുശേഷം ക്രമാതീതമായി കുറച്ചുകൊണ്ടുവരാനാണ് ശ്രദ്ധിക്കുക.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ജില്ലകളില്‍ 23 ന് ശേഷവും സമാന നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കും. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ സാധ്യത കുറവാണ്. രോഗികളുടെ എണ്ണം കുറവുള്ള ജില്ലകളെ മാത്രം നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയേക്കും. നിലവിലെ സാഹചര്യത്തില്‍ മേയ് 30 വരെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത. ഇനിയുള്ള ദിവസങ്ങളിലെ കോവിഡ് കണക്കുകള്‍ അപഗ്രഥിച്ചായിരിക്കും അവലോകന യോഗങ്ങളില്‍ ലോക്ക്ഡൗണ്‍ നീട്ടണോ എന്ന് ചര്‍ച്ച ചെയ്യുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :