ഉദയ്പൂര്‍ കൊലപാതകം: അപലപിച്ച് പ്രസ്താവനയിറക്കിയതു കൊണ്ട് മാത്രം കോണ്‍ഗ്രസിനും ഇടതു പാര്‍ട്ടികള്‍ക്കും ഇതിന്റെ പാപഭാരത്തില്‍ നിന്ന് രക്ഷപെടാനാവില്ലെന്ന് കുമ്മനം രാജശേഖരന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 29 ജൂണ്‍ 2022 (20:15 IST)
രാജസ്ഥാനിലെ ഉദയപ്പൂരില്‍ ഒരു ഹിന്ദു യുവാവിനെ അതി നീചമായ രീതിയില്‍ തലയറുത്തു കൊലപ്പെടുത്തിയ സംഭവത്തില്‍
മത തീവ്രവാദികള്‍ക്കൊപ്പം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ഉത്തരവാദിത്തമുണ്ട്. കൊലപാതകത്തെ അപലപിച്ച് പ്രസ്താവനയിറക്കിയതു കൊണ്ട് മാത്രം കോണ്‍ഗ്രസിനും ഇടതു പാര്‍ട്ടികള്‍ക്കും ഇതിന്റെ പാപഭാരത്തില്‍ നിന്ന് രക്ഷപെടാനാവില്ലെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു.

കലാപമുണ്ടാക്കിയും അക്രമങ്ങള്‍ നടത്തിയും രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ഒരു ചെറിയ വിഭാഗം നടത്തുന്ന ആസൂത്രിത നീക്കങ്ങളെ എക്കാലത്തും പിന്തുണയ്ക്കുന്നത് പ്രതിപക്ഷ കക്ഷികളാണ്. രാജ്യം അസ്ഥിരപ്പെട്ടാലും വേണ്ടില്ല,
ഏതക്രമത്തെയും പിന്തുണയ്ക്കുന്ന നിലപാടാണ് ഈ പാര്‍ട്ടികളുടേത്. മോദി വിരുദ്ധതയുടെ പേരില്‍ ദേശദ്രോഹികളെ കൂട്ടുപിടിച്ച് രാജ്യത്തെ ചിന്നഭിന്നമാക്കാമെന്ന ഇവരുടെ വ്യാമോഹത്തിനെതിരെ ദേശാഭിമാനികള്‍ ഒന്നിക്കേണ്ട സമയമാണിത്.

അതിനിന്ദ്യമായ ഒരു കൊലപാതകത്തിനും പ്രധാനമന്ത്രിക്കെതിരായ വീഡിയോ ഭീഷണിക്കും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനം തന്നെ തിരഞ്ഞെടുത്തത് മനപൂര്‍വമാനെന്ന് സംശയിക്കണം. വളരെ വലിയ ആസൂത്രണത്തെ തുടര്‍ന്ന് നടന്ന ഈ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും അവരെ സഹായിച്ചവരെയും കോണ്‍ഗ്രസ് സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന ആത്മവിശ്വാസമായിരിക്കാം കാരണം.

കേരളത്തില്‍ മുമ്പ് സമാന രീതിയില്‍ ഒരു കോളേജധ്യാപകന്റെ കൈ വെട്ടിക്കളഞ്ഞപ്പോള്‍ , കുറ്റവാളികളെ ന്യായീകരിക്കുന്ന പ്രതികരണം സി.പി.എം. മുതിര്‍ന്ന നേതാവില്‍ നിന്നുണ്ടായത് മറക്കുന്നില്ല. അത്തരം നിലപാടുകളാണ് മത തീവ്രവാദികള്‍ക്ക് കൂടുതല്‍ അതിക്രമങ്ങള്‍ക്ക് പ്രേരണ.

കുറ്റകൃത്യത്തില്‍ ഇടപെട്ടവരെ മാത്രം അറസ്റ്റ് ചെയ്തതു കൊണ്ടായില്ല. ആസൂത്രകരെയും സഹായിച്ചവരെയുമെല്ലാം നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :