സനൂപിനെ കൊലപ്പെടുത്തിയത് ആർഎസ്എസ്സുകാർ; ആർഎസ്എസും കോൺഗെഅസും കൊലക്കത്തി താഴെവയ്ക്കാൻ തയ്യാറാവണമെന്ന് കോടിയേരി

വെബ്ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 5 ഒക്‌ടോബര്‍ 2020 (11:48 IST)
തൃശൂരിൽ സിപിഐഎം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയത് ആർഎസ്എസ്സുകാരെന്ന് കോടിയേരി ബാലകൃഷണൻ. കക്ഷിരാഷ്ട്രീയത്തിന് അതീതമായി സ്വീകാര്യനായ വ്യക്തിയിരുന്നു സനൂപ് എന്നും അതിനാലാണ് ആർഎസ്എസ് സനൂപിനെ കൊലപെടുത്തിയത് എന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷൻ വ്യക്തമാക്കി. ആർ എസ് എസ്/ബി ജെ പി-കോൺഗ്രസ് പ്രവർത്തകർ കൊലക്കത്തി താഴെവയ്ക്കാൻ തയ്യാറാവണം എന്നും കോടിയേരി പറഞ്ഞു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

തൃശൂർ കുന്നംകുളത്ത് സിപിഐഎം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സഖാവ് സനൂപിനെ ആർ എസ്എസ് സംഘപരിവാർ പ്രവർത്തകർ നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്നു. കൂടെയുള്ള മൂന്ന് സിപിഐ എം പ്രവർത്തകർക്കും ആർഎസ്എസ് കാപാലികരുടെ ആക്രമത്തിൽ ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.
ഇരുപത്തിയാറ് വയസാണ് സനൂപിനുള്ളത്. ആ നാടിന്റെ ഹൃദയസ്പന്ദനം പോലെ സജീവമായി പ്രവർത്തിക്കുന്ന പാർട്ടി ബ്രാഞ്ച് സെക്രട്ടറി.

മാതാപിതാക്കൾ നേരത്തെ മരിച്ചുപോയ ആ ചെറുപ്പക്കാരന് സഹോദരങ്ങളുമില്ല. പുതുശ്ശേരി പ്രദേശത്തെ ജനങ്ങളൊന്നാകെ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ സനൂപിൻ്റെ മാനവീകത തിരിച്ചറിഞ്ഞവരാണ്. എപ്പോഴും ജനങ്ങൾക്കിടയിലായിരുന്ന ആ യുവാവ്, സകലർക്കും പ്രിയങ്കരനുമായിരുന്നു. അതിനാലാണ് ആർ എസ് എസ് കാപാലികർ കൊലക്കത്തി കൊണ്ട് തീർത്ത് കളഞ്ഞത്.

ജനാധിപത്യത്തിൻന്റെയും മതനിരപേക്ഷതയുടെയും മനുഷ്യസ്നേഹത്തിന്റെയും രാഷ്ട്രീയത്തെ കൊലക്കത്തികളുടെ മൂർച്ചയാൽ ഇല്ലാതാക്കാമെന്ന ആർഎസ്എസ് /ബിജെപി-കോൺഗ്രസ് ചിന്തകളുടെ ഭാഗമായാണ് കേരളത്തിൽ സിപിഐഎം പ്രവർത്തകരെ കൊലപ്പെടുത്തുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടയിൽ സനൂപടക്കം നാല് സിപിഐഎം പ്രവർത്തകരാണ് ഇക്കൂട്ടരുടെ കൊലക്കത്തിക്ക് ഇരയായത്.

കുന്നംകുളത്ത് സഖാവ് സനൂപിനെ വെട്ടിക്കൊല്ലാൻ നേതൃത്വം നൽകിയത്, കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരിക്കെ ബിജെപിയിലേക്ക് ചേക്കേറിയ വ്യക്തിയടക്കമുള്ള സംഘപരിവാറുകാരാണ്. ബിജെപിയും കോൺഗ്രസും ക്രിമിനലുകളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുന്നു. ആ പാർട്ടികളിലെ നേതാക്കൻമാർ ക്രിമിനലുകളായ പ്രവർത്തകരെ രാഷ്ട്രീയ ശത്രുക്കളെ ഉൻമൂലനം ചെയ്യാൻ വേണ്ടി ഉപയോഗിക്കുന്നു. ഗൂഡാലോചനകൾ നടത്തുന്നു.

നാടിൻന്റെ സമാധാനം തകർക്കുന്ന ആർഎസ്എസ്/ബിജെപി- കോൺഗ്രസ് പ്രവർത്തകർ കൊലക്കത്തി താഴെവെക്കാൻ തയ്യാറാവണം. സിപിഐഎം പ്രവർത്തകരുടെ ആത്മസംയമനത്തെ, കൊലപാതകങ്ങൾ നടത്തി വെല്ലുവിളിക്കുന്ന അക്രമ രാഷ്ട്രീയ സംസ്കാരം ഉപേക്ഷിക്കാൻ തയ്യാറാവണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :