ജോര്‍ജിന്റെ കാര്യത്തില്‍ തീരുമാനം നാളെ; രണ്ടും കല്‍പ്പിച്ച് ചീഫ് വിപ്പ്

  കെഎം മാണി , പിജെ ജോസഫ് , കേരളാ കോണ്‍ഗ്രസ് (എം) , പിസി ജോര്‍ജ് , ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം| jibin| Last Modified ഞായര്‍, 5 ഏപ്രില്‍ 2015 (10:18 IST)
കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും ധനമന്ത്രിയുമായ കെഎം മാണിയും ചീഫ് വിപ്പ് പിസി ജോര്‍ജും തമ്മിലുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കണമെന്ന മാണിയുടെ ആവശ്യത്തിന് നാളെ തീരുമാനം ഉണ്ടാകും. വിഷയത്തില്‍ തിങ്കളാഴ്‌ച തീരുമാനം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം ജോര്‍ജും മാണിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.

കെഎം മാണിയും പിജെ ജോസഫും ഒരുമിച്ച് പിസി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്നു മാറ്റണമെന്നു മുഖ്യമന്ത്രിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതേതുടര്‍ന്ന് മാണിയുമായി മുഖ്യമന്ത്രിയും പികെ കുഞ്ഞാലിക്കുട്ടിയും കൂടിക്കാഴ്‌ച നടത്തിയെങ്കിലും മാണി കടുത്ത നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയായിരുന്നു. അതിനെ തുടര്‍ന്ന് വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ മുഖ്യമന്ത്രി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കുമെന്ന് സൂചന നല്‍കിയിരുന്നു.

താന്‍ കേരളാ കോണ്‍ഗ്രസ് (എം) ആണ്, പാര്‍ട്ടി വിടാന്‍ ഉദ്ദേശവുമില്ല. തന്നെ ഇഷ്ടമില്ലെങ്കില്‍ കെഎം മാണി കേരളാ കോണ്‍ഗ്രസ് വിട്ട് പൊയ്ക്കോട്ടെ എന്ന നിലപാടിലുമാണ് പിസി ജോര്‍ജ്. ഭരണഘടനയില്ലാത്ത ഒരു കോണ്‍ഫെഡറേഷന്‍ ആയി തീര്‍ന്ന കേരളാ കോണ്‍ഗ്രസ് (എം) ഇപ്പോള്‍ ഒരു പാര്‍ട്ടിയല്ല. ഈ സാഹചര്യത്തില്‍ മാണിക്ക് തന്നെ പുറത്താക്കാന്‍ സാധിക്കില്ല. അയോഗ്യത കാണിച്ച് തന്നെ പേടിപ്പിക്കാന്‍ നോക്കേണ്ട, അവിശ്വാസം ഉണ്ടാകാതിരിക്കാന്‍ ഓപ്പണ്‍ വോട്ടിന് അഭ്യര്‍ത്ഥിക്കും. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തന്നെ വോട്ടുചെയ്യുമെന്നും ജോര്‍ജ് പറഞ്ഞു. സെക്യുലര്‍ പുരുജ്ജീവിപ്പിച്ച് യുഡിഎഫില്‍ തുടരുന്നകാര്യം ആലോചനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :