ശൈലജയെ വീണ്ടും മന്ത്രിയാക്കാത്തതില്‍ കേന്ദ്ര നേതൃത്വം എതിര്‍പ്പ് അറിയിച്ചിട്ടില്ല; ലക്ഷ്യം തലമുറമാറ്റം

നെല്‍വിന്‍ വില്‍സണ്‍| Last Modified വ്യാഴം, 20 മെയ് 2021 (13:37 IST)

കെ.കെ.ശൈലജയ്ക്ക് വീണ്ടും അവസരം നല്‍കാത്തതില്‍ കേന്ദ്ര നേതൃത്വം അതൃപ്തി അറിയിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സ്ഥാനാര്‍ഥി നിര്‍ണയത്തിലോ മന്ത്രിസഭാ രൂപീകരണത്തിലോ കേന്ദ്ര നേതൃത്വം ഇടപെട്ടിട്ടില്ലെന്ന് യെച്ചൂരി പറഞ്ഞു. മന്ത്രിമാരെ തിരഞ്ഞെടുക്കുന്നതെല്ലാം സംസ്ഥാന നേതൃത്വത്തിന്റെ അധികാര പരിധിയില്‍ വരുന്ന കാര്യങ്ങളാണ്. തലമുറമാറ്റം ലക്ഷ്യമിട്ടാണ് ഇങ്ങനെയൊരു തീരുമാനം. അത് ഭാവിയിലേക്ക് ഗുണം ചെയ്യുന്നതാണ്. തോമസ് ഐസക്, ജി.സുധാകരന്‍ അടക്കമുള്ള പ്രഗത്ഭരായ മന്ത്രിമാര്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല. ഇത് പാര്‍ട്ടിയെടുത്ത തീരുമാനമാണെന്നും യെച്ചൂരി വ്യക്തമാക്കി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ യുവപ്രാതിനിധ്യമാണ് വേണ്ടതെന്നും അതിന്റെ ഭാഗമായുള്ള തീരുമാനങ്ങളാണ് പാര്‍ട്ടിയുടേതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. ഇടതുപക്ഷ സര്‍ക്കാരിന് ഭരണത്തുടര്‍ച്ച നല്‍കിയ കേരളത്തിലെ ജനങ്ങള്‍ക്ക് യെച്ചൂരി നന്ദി രേഖപ്പെടുത്തി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :