‘എനിക്ക് ജീവിച്ച് കാണിക്കണം, എന്റെ വാവച്ചനു വേണ്ടി’; ഇന്ന് കെവിന്റെ പിറന്നാൾ ദിനത്തിൽ അവനുറങ്ങുന്ന മണ്ണിൽ കണ്ണീർ തോരാതെ നീനു

അപർണ| Last Modified ശനി, 29 ഡിസം‌ബര്‍ 2018 (13:02 IST)
കേരളത്തിലെ ആദ്യദുരഭിമാനകൊലയുടെ ജീവിച്ചിരിക്കുന്ന ഇരയാണ് നീനു. അവൾക്ക് നഷ്ടപ്പെട്ടത് തന്റെ പ്രാണനെ പോലെ കരുതി സ്നേഹിച്ചവനെയായിരുന്നു. മരിച്ചിട്ട് ഏഴ് മാസമാകുന്നു. കഴിഞ്ഞ മേയ് 28നാണ് കെവിൻ കൊല്ലപ്പെടുന്നത്. നീനുവിന്റെ ജീവിതം ഇരുളടഞ്ഞതാക്കിയത് അവളുടെ അപ്പനും സഹോദരനും ചേർന്നാണ്.

തോരാത്ത കണ്ണീരിനിടയിലും നീനു കെവിനെ കാണാനെത്തി. അവനുറങ്ങുന്ന മണ്ണിൽ. ഇന്ന് കെവിന്റെ പിറന്നാൾ ആണ്. കൂട്ടുകാരിക്കൊപ്പം സെമിത്തേരിയിലെത്തിയ നീനു അവന്റെ കല്ലറയ്ക്ക് മുകളിൽ റോസാപ്പൂക്കൾ വെച്ച് പ്രാർത്ഥിച്ചു. കണ്ണീർ തോർന്നിട്ടില്ല അപ്പോഴും അവളുടെ.

തന്നെ തോൽക്കാൻ ഉറച്ച് ഇറങ്ങിയവർക്ക് മുന്നിൽ തോറ്റ് കൊടുക്കില്ലെന്നും തന്റെ വാവച്ചനു വേണ്ടി ജീ‍വിച്ച് കാണിക്കുമെന്നും നീനു പറയുന്നു. പ്രിയപ്പെട്ടവർ അവനെ വിളിക്കുന്നത് വാവച്ചനെന്നാണ്.

മകന്റെ ജീവൻ പ്രണയത്തിന്റെ പേരിൽ കവർന്നെടുത്തപ്പോഴും അവന്റെ മാതാപിതാക്കൾ നീനുവിനു മേൽ പഴി ചാരിയില്ല. അവളെ തള്ളിപ്പറഞ്ഞില്ല. കൂടെ ചേർത്തു നിർത്തി. തങ്ങളുടെ സങ്കടത്തിലും സന്തോഷത്തിലും പങ്കാളിയാക്കുകയായിരുന്നു കെവിന്റെ പിതാവ് ജോസഫ്. കെവിന്റെ അച്ഛനും അമ്മയും ചേച്ചിയും തള്ളിപ്പറഞ്ഞിരുന്നെങ്കിൽ താൻ ഇന്ന് ഉണ്ടാകുമായിരുന്നില്ലെന്ന് നീനു പറയുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :