Kerala Weather Live Updates: ഡാമുകളിലും നദികളിലും ജലനിരപ്പ് ഉയരുന്നു, തൃശൂരില്‍ വിവിധ ഭാഗങ്ങളില്‍ ചുഴലി, മലയോര മേഖലകളില്‍ അതീവ ജാഗ്രത

രേണുക വേണു| Last Updated: വ്യാഴം, 14 ജൂലൈ 2022 (13:19 IST)




Kerala Weather Live Updates July 14: അടുത്ത 2-3 ദിവസത്തില്‍ കേരളത്തില്‍ മലയോര മേഖലയില്‍
കൂടുതല്‍ കാറ്റ് /മഴ സാധ്യത. ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യത. ഈ മേഖലയിലേക്കുള്ള വിനോദ യാത്രകള്‍ കഴിവതും ഒഴിവാക്കുക.

മണ്‍സൂണ്‍ പാത്തി ജൂലൈ 16/17 ഓടെ
വടക്കോട്ട് നീങ്ങാന്‍ തുടങ്ങുന്നത്തോടെ മഴയുടെ ശക്തി കുറയാന്‍ സാധ്യത. അതോടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ഹിമാലയന്‍ മേഖലയിലും കാലവര്‍ഷം ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

കര്‍ണാടക തീരത്ത് 13-07-2022 മുതല്‍ 16-07-2022 വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല. ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.


കേരള-തമിഴ്നാട് അതിര്‍ത്തിയിലെ നീലഗിരി ജില്ലയില്‍ പെയ്യുന്ന മഴയെത്തുടര്‍ന്ന് മലപ്പുറം ജില്ലയില്‍ വഴിക്കടവ് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പുന്നപ്പുഴ, കാന്തപ്പുഴ, മരുതപ്പുഴ, കാരാക്കോടന്‍പ്പുഴ എന്നീ നദികളിലെ ജലനിരപ്പ് ഉയരുന്നതായി റിപ്പോര്‍ട്ട്.

പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നു. ശക്തമായ മഴയെ തുടര്‍ന്ന് ഡാമിലെ ജലനിരപ്പ് 421.4 മീറ്റര്‍ ആയപ്പോള്‍ ആണ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ച് സ്പില്‍വേ വഴി വെള്ളം പുറത്തേക്ക് ഒഴുക്കാന്‍ തുടങ്ങിയത്. 148.03 ക്യുമിക്‌സ് വെള്ളമാണ് സ്പില്‍വേ വഴി ഇപ്പോള്‍ പുറത്തേക്ക് ഒഴുക്കുന്നത്. ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

തൃശൂരില്‍ വിവിധ മേഖലകളില്‍ ചുഴലിക്കാറ്റ് വീശിയതായി റിപ്പോര്‍ട്ട്. ഊരകം, ചേര്‍പ്പ്, ചേനം മേഖലകളിലാണ് ചുഴലിക്കാറ്റ് വീശിയത്. പരക്കെ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വീടുകളുടെ മുകളിലേക്ക് മരങ്ങള്‍ കടപുഴകി വീണു. ഇതുവരെ ആളപായമില്ല. അതേസമയം, മലയോര മേഖലകളില്‍ ഇന്ന് ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ടാണ്.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :