രേണുക വേണു|
Last Updated:
വ്യാഴം, 29 ജനുവരി 2026 (10:56 IST)
സംസ്ഥാന ബജറ്റ് അവതരണത്തിനിടെ കെഎം ഷാജിയുടെ വര്‍ഗീയ പരാമര്‍ശം ഓര്‍മിപ്പിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. മതമാണ് മതമാണ് മതമാണ് പ്രശ്‌നം എന്നതല്ല, മതമല്ല മതമല്ല മതമല്ല പ്രശ്‌നം, എരിയുന്ന വയറിന്റെ തീയാണ് പ്രശ്‌നമെന്ന മുദ്രാവാക്യമാണ് സർക്കാരിനെ നയിക്കുന്നതെന്ന് മന്ത്രി ഓർമിപ്പിച്ചു.
എത്ര ബജറ്റ് അവതരിപ്പിച്ചാലും കിട്ടാത്ത ഒരു സ്വത്ത് കേരളത്തിനുണ്ട് എന്നും അത് കേരളീയരുടെ ഒത്തൊരുമയാണെന്നും ബജറ്റ് അവതരണത്തിന്റെ തുടക്കത്തിൽ മന്ത്രി പറഞ്ഞു.
"ശാന്തിയും മതസൗഹാർദവും ഒത്തൊരുമയും നമുക്ക് നിലനിർത്താൻ സാധിക്കുന്നു. എന്നാൽ കേരളത്തിന്റെ ഈ കൂട്ടായ്മയെ തകർക്കാൻ ഉഗ്രവിഷമുള്ള വർഗീയ സർപങ്ങൾ തക്കം പാർക്കുന്നുണ്ട്. അവർ അതിന് പല പ്രാവശ്യം ശ്രമിച്ചിട്ടുമുണ്ട്. ഇതുവരെ അതിനെ എല്ലാം ചെറുക്കാൻ നമുക്ക് സാധിച്ചു.
എന്നാൽ അങ്ങനെ പെട്ടെന്ന് പിൻമാറുന്നവരല്ല അത്തരം വിഷ സർപ്പങ്ങൾ. അത് നാം തിരിച്ചറിയണം. കേരള ജനതയെ വർഗീയമായി ധ്രുവീകരിച്ചും വിഭജിച്ചും കീഴ്പെടുത്താൻ പുതിയ തന്ത്രങ്ങളുമായി അവർ സജീവമായിട്ടുണ്ട്. എന്നാൽ അതിനെതിരെ പ്രതികരിക്കുന്നവരെ ചാപ്പ കുത്തുക എന്നതാണ് തിരഞ്ഞെടുപ്പ് വിദഗ്ധർ ഓതിക്കൊടുക്കുന്ന പുതിയ തന്ത്രം. എന്നാൽ ആ ചാപ്പകുത്തലുകളെയെല്ലാം അവജ്ഞയോടെ തള്ളിക്കളയുന്നു. തീക്കട്ടയിൽ ചിതലരിക്കില്ല എന്ന് മനസിലാക്കിക്കൊള്ളണം..."- മന്ത്രി സഭയിൽ പറഞ്ഞു
സംസ്ഥാന ബജറ്റ് അവതരണം രാവിലെ ഒന്‍പതിനാണ് ആരംഭിച്ചത്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ 12-ാം ബജറ്റും കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിക്കുന്ന ആറാം ബജറ്റുമാണിത്. ധനനിലയില്‍ വലിയ പുരോഗതിയാണ് കേരളം ഇക്കാലയളവില്‍ കൈവരിച്ചതെന്ന് ധനമന്ത്രി സഭയില്‍ പറഞ്ഞു.