തിമിരം ബാധിച്ചവരാണ് പെമ്പിളൈ ഒരുമൈ സമരത്തിന് പിന്നിൽ, മൂന്നാര്‍ സമരത്തെ സര്‍ക്കാര്‍ ഭയക്കുന്നില്ലെന്ന് മുഖ്യമന്ത്രി

മണി പറയുന്നത് ഗ്രാമീണ ഭാഷയല്ല, അഹങ്കാരത്തിന്റെ ഭാഷയാണെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം| aparna shaji| Last Modified ബുധന്‍, 26 ഏപ്രില്‍ 2017 (10:50 IST)
സർക്കാരിനെതിരെ നിലകൊള്ളുന്നവർ നടത്തുന്ന സമരമാണ് മൂന്നാറിൽ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങള്‍ തളളിക്കളഞ്ഞ ഒറ്റപ്പെട്ട സമരമാണ് മൂന്നാറിലേത്. അതുകൊണ്ടാണ് ജനങ്ങളുടെ പിന്തുണ സമരക്കാർക്ക് ലഭിക്കാത്തതെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.

സര്‍ക്കാര്‍ വിരുദ്ധ തിമിരം ബാധിച്ചവരാണ് മൂന്നാറിലെ പെമ്പിളൈ ഒരുമൈ സമരത്തിന് പിന്നിലെന്നും അവിടെ ബിജെപിയും കോണ്‍ഗ്രസും ഒന്നിച്ചാണ് സമരമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇല്ലാത്ത കാര്യങ്ങള്‍ ഉന്നയിച്ചും എം എം മണി പറയാത്ത കാര്യങ്ങള്‍ പറഞ്ഞുമാണ് സമരം. മാധ്യമങ്ങൾ മണിയുടെ പ്രസംഗം വളച്ചൊടിച്ചു. മണി ഖേദം പ്രകടിപ്പിച്ചതിനാൽ ഇനി ഇക്കാര്യത്തിൽ ചർച്ച വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൂന്നാറിൽ സമരം ചെയ്യുന്നവർക്കെതിരെ അനാവശ്യ കേസെടുത്തി‌ട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കുരിശ് പൊളിച്ച് നീക്കിയത് അനുവാദമില്ലാതെയാണെന്നും സഭയുടെ വിലപ്പെട്ട സമയം കളയരുതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. നിയമസഭയില്‍ കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

മന്ത്രി മണിയുടെ വിവാദ പ്രസംഗം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് അടിയന്തര പ്രമേയ നോട്ടീസിലെ ആവശ്യം. എം.എം മണി പറയുന്നത് ഗ്രാമീണ ഭാഷയല്ല, അഹങ്കാരത്തിന്റെ ഭാഷയാണെന്നും സതീശന്‍ പറഞ്ഞു.
മൂന്നാര്‍ സമരത്തെ സര്‍ക്കാര്‍ ഭയക്കുന്നില്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. കൂടാതെ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി ശാസിക്കുകയും ചെയ്തു. പറഞ്ഞാല്‍ കേള്‍ക്കാത്ത ഒരു ഉദ്യോഗസ്ഥനും തത്സ്ഥാനത്ത് ഉണ്ടാകില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :