ആദ്യം കുത്തി, പിന്നെ തീകൊളുത്തി; കത്തുന്നതും കത്തിക്കുന്നതും കണ്ട് തടയാനാകാതെ നാട്ടുകാർ - സിസിടിവി ദൃശ്യം പുറത്ത്

Last Modified ബുധന്‍, 13 മാര്‍ച്ച് 2019 (08:39 IST)
ചിലങ്ക ജംക്‌ഷനിൽ നിന്നു വിദ്യാർഥികളായ യുവാവും യുവതിയും സംസാരിച്ച് കൊണ്ട് നടന്ന് പോകുമ്പോൾ അതിൽ അസാധാരണമായി ഒന്നും തന്നെ നാട്ടുകാർ കണ്ടില്ല. എന്നാൽ, നിമിഷങ്ങൾക്കുള്ളിൽ യുവാവ് യുവതിയുടെ ശരീരത്ത് കത്തികൊണ്ട് കുത്തുകയും പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയും ചെയ്തു. പെൺകുട്ടി കത്തുന്നതും യുവാവ് കത്തിക്കുന്നതും നാട്ടുകാരിൽ ചിലർ കണ്ടെങ്കിലും ആദ്യം ഞെട്ടലോടെ നിന്ന അവർക്ക് തടയാൻ കഴിഞ്ഞില്ല. രക്ഷാപ്രവർത്തനം ആരംഭിച്ചപ്പോഴേക്കും പെൺകുട്ടി പകുതിയും കത്തിയിരുന്നു.

പെൺകുട്ടിയുടെ ദേഹത്തെ തീ കെടുത്താനായിരുന്നു ആദ്യശ്രമം. രണ്ടു ബക്കറ്റ് വെള്ളമൊഴിച്ചതോടെ തീ കെട്ടു. ഉടനെ പെൺകുട്ടി പുറകോട്ടു മറിഞ്ഞുവീഴുകയും ചെയ്തു. അപ്പോൾ തന്നെ ഒരു കിലോമീറ്ററകലെയുള്ള സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. പൊലീസിനു തെളിവായതു റെയിൽവേ സ്റ്റേഷൻ റോഡിലെ കളിപ്പാട്ടക്കടയിലെ ക്യാമറയാണ്.

സിസിടിവി ദൃശ്യങ്ങൾ പുറത്തുവരികയും ചെയ്തു. ഇതിൽ യുവാവ് പെൺകുട്ടിയെ കുത്തുന്നതും തലയിൽ കൂടി പെട്രോൾ ഒഴിച്ച് തീകൊളുത്തുന്നതും വ്യക്തമായി കാണുന്നുണ്ട്. പൊലീസിന് തെളിവായത് ഈ രംഗങ്ങളാണ്. ഗുരുതരമായി പരുക്കേറ്റ അയിരൂർ സ്വദേശിനിയായ ബിഎസ്സി വിദ്യാർഥിനിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് തിരുവല്ല കുമ്പനാട് സ്വദേശി അജിൻ റെജി മാത്യൂവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. നാട്ടുകാരാണ് തീയണച്ച് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. അജിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :