മാനവും സ്ഥാനവും നഷ്ടമായതിന്റെ നിരാശയാണ് ഗണേഷിന്: കെപിഎ മജീദ്

 കെപിഎ മജീദ് , കെബി ഗണേഷ് കുമാര്‍  ,വിജിലന്‍സ് , ലോകായുക്ത
മലപ്പുറം| jibin| Last Modified തിങ്കള്‍, 30 മാര്‍ച്ച് 2015 (16:50 IST)
വ്യക്തിഹത്യ നടത്തി മാധ്യമശ്രദ്ധ നേടാനുള്ള ശ്രമമാണ് കേരള കോണ്‍ഗ്രസ് (ബി) നേതാവ് കെബി ഗണേഷ് കുമാര്‍ നടത്തുന്നതെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ പതിവായി ഉന്നയിക്കുന്ന അദ്ദേഹത്തിന് മാനവും സ്ഥാനവും നഷ്ടമായതിന്റെ നിരാശയാണ്. പൊതുമരാമത്തു വകുപ്പ് നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടാനാണ് ഗണേഷ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ മന്ത്രിയുടെ സ്റ്റാഫിനെതിരെ ആയിരുന്നു ആരോപണം. ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തി അതില്‍ കഴമ്പില്ലെന്നു കണ്ടെത്തി കേസ് അവസാനിപ്പിച്ചു. എന്നാല്‍ ഇന്നും അദ്ദേഹം അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ തൊടുത്തു വിടുകയാണെന്നും മജീദ് പറഞ്ഞു. ഏത് അന്വേഷണത്തെയും നേരിടാന്‍ മുസ്ലിം ലീഗ് തയാറാണെന്നും അദ്ദേഹം പറഞ്ഞു.

ലോകായുക്തയ്ക്കു മുന്‍പില്‍ ഗണേഷ് കുമാര്‍ വിതുമ്പിയെന്നാണ് വാര്‍ത്ത. സിനിമയില്‍ നന്നായി അഭിനയിക്കുന്ന അദ്ദേഹം വിതുമ്പാനും ചിരിക്കാനും ആംഗ്യഭാഷ കാണിക്കാനും സമര്‍ഥനാണെന്നത് പല തവണ കേരളം കണ്ടതാണെന്നും മജീദ് പറഞ്ഞു. മന്ത്രിക്കെതിരെ ഗണേഷ് കുമാര്‍ ലോകായുക്തയില്‍ മൊഴിനല്‍കിയതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :