പിതാവും മകനും വ്യത്യസ്ത സ്ഥലങ്ങളില്‍ ഒരേ സമയം മരിച്ചു

എ കെ ജെ അയ്യര്‍| Last Updated: ചൊവ്വ, 20 ഒക്‌ടോബര്‍ 2020 (11:37 IST)
ആറ്റിങ്ങല്‍: പിതാവ് ചികിത്സയിലിരിക്കെ രോഗം ബാധിച്ചു മരിച്ച അതെ സമയത്തു തന്നെ മകന്‍ പുഴയില്‍ മുങ്ങി മരിച്ചു. ആറ്റിങ്ങല്‍ കരവാരം വഞ്ചിയൂര്‍ പട്ടള തുണ്ടില്‍ വീട്ടില്‍ മദന ശേഖരന്‍ എന്ന അറുപത്തി മൂന്നുകാരന്‍ മരിച്ച സമയത്തു തന്നെ ഇദ്ദേഹത്തിന്റെ മകന്‍ മനീഷ് എന്ന ഇരുപത്തിനാലുകാരന്‍ വാമനപുരം നദിയില്‍ കാല്‍ തെറ്റിവീണു മുങ്ങി മരിച്ചു.

ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. പശുവിനുള്ള പുല്ലരിഞ്ഞ ശേഷം സുഹൃത്തുക്കളുമൊത്തു കുളിക്കാന്‍ ഇറങ്ങിയ സമയത്തായിരുന്നു സംഭവം. കരയില്‍ വച്ചിരുന്ന മൊബൈല്‍ ഫോണില്‍ കോള്‍ വന്നത് എടുക്കാന്‍ ചെന്നപ്പോള്‍ മനീഷ് കാല്‍ വഴുതി കയത്തിലേക്ക് വീഴുകയായിരുന്നു.

നാട്ടുകാരും സുഹൃത്തുക്കളും തിരച്ചില്‍ നടത്തിയെങ്കിലും മനീഷിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടെ മനീഷിന്റെ പിതാവ് മരിച്ച വര്‍ത്തയുമെത്തി. ആറ്റിങ്ങലില്‍ നിന്ന് വന്ന ഫയര്‍ ഫോഴ്‌സ് രാത്രിയിലും പുഴയില്‍ തിരച്ചില്‍ നടത്തി. പിന്നീട് കഴിഞ്ഞ ദിവസം രാവിലെ മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ തിരച്ചിലില്‍ പനവേലി കടവില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :