പ്രളയ സമയത്തെ സൂപ്പര്‍ ഹീറോ, രക്ഷപ്പെടുത്തിയത് കുരുന്നുജീവന്‍; ഒടുവില്‍ വിനീത് യാത്രയായി

നെല്‍വിന്‍ വില്‍സണ്‍| Last Modified വെള്ളി, 23 ഏപ്രില്‍ 2021 (12:57 IST)

പ്രളയ സമയത്താണ് മലയാളികള്‍ യഥാര്‍ഥ സൂപ്പര്‍ ഹീറോസിനെ പരിചയപ്പെട്ടത്. സ്വന്തം ജീവന്റെ സുരക്ഷ പോലും അവഗണിച്ച് എത്രയോ പേരാണ് മനുഷ്യത്വത്തിന്റെ മുഖം വരച്ചുകാണിച്ചത്. അങ്ങനെ ഒരാളാണ് തിരുവല്ല അഗ്നി രക്ഷാ നിലയത്തിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍ വി.വിനീത്. പ്രളയസമയത്ത് കുരുന്നുജീവന്‍ രക്ഷിച്ചതിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ ഉദ്യോഗസ്ഥനാണ് വിനീത്. ഒടുവില്‍ ഇന്നലെ നടന്ന വാഹനാപകടത്തില്‍ വിനീത് യാത്രയായി.

വിനീത് സഞ്ചരിച്ച ബൈക്കില്‍ മത്സ്യം കയറ്റിവന്ന മിനിലോറി ഇടിക്കുകയായിരുന്നു. അപ്രതീക്ഷിതമാണ് 34 കാരനായ വിനീതിന്റെ അന്ത്യം. ആറ് വര്‍ഷമായി തിരുവല്ല നിലയത്തിലെ ജോലിയില്‍ തുടര്‍ന്നു വരവെ നിരവധി രക്ഷാപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം വിനീത് നടത്തിയിട്ടുണ്ട്. 2018ലെ പ്രളയകാലത്ത് രാപകല്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു. കോവിഡ് കാലത്തും നിരവധി കേന്ദ്രങ്ങളിലും വീടുകളിലും ജീവന്‍ രക്ഷാമരുന്നുകള്‍ എത്തിക്കുന്നതിന് സജീവമായി പ്രവര്‍ത്തിച്ചിരുന്നു.

മൈനാഗപ്പളളി കോട്ടക്കുഴി തെക്കേതില്‍ റിട്ട. പോലീസ് ഉദ്യോഗസ്ഥന്‍ വിദ്യാധരന്റേയും ഓമനയുടേയും മകനാണ് വിനീത്. അശ്വതിയാണ് ഭാര്യ. മകള്‍ ദേവശ്രീക്ക് ആറ് വയസുണ്ട്. വിനീതിന്റെ മരണത്തില്‍ നാടും ഞെട്ടിയിരിക്കുകയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :