'ടൗട്ടെ' ചുഴലിക്കാറ്റ്: കേരളത്തില്‍ പ്രളയ മുന്നറിയിപ്പ്

നെല്‍വിന്‍ വില്‍സണ്‍| Last Modified ശനി, 15 മെയ് 2021 (12:58 IST)


'ടൗട്ടെ' ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തിലും തമിഴ്‌നാട്ടിലും വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് കേന്ദ്ര ജലകമ്മീഷന്‍. ചുഴലിക്കാറ്റ് അതിതീവ്രമാകുന്നതിനനുസരിച്ച് കേരളത്തിലെയും തമിഴ്‌നാട്ടിലെയും പല പ്രദേശങ്ങളും വെള്ളത്തിനടിയില്‍ ആകാന്‍ സാധ്യതയുണ്ട്. കനത്ത മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറും. ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയര്‍ന്നേക്കാമെന്നും കേന്ദ്ര ജലകമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. കേരളത്തിലെ മണിമലയാര്‍, അച്ചന്‍കോവില്‍ എന്നിവിടങ്ങളില്‍ ജലനിരപ്പ് അതിവേഗം ഉയരുന്നു.


2021 ലെ ആദ്യ ചുഴലിക്കാറ്റാണ് ടൗട്ടെ. മേയ് 14 വെള്ളിയാഴ്ച രാത്രി 11.30 ന് ശേഷം അറബിക്കടലിലാണ് ചുഴലിക്കാറ്റ് രൂപംകൊണ്ടത്. ലക്ഷദ്വീപിനു സമീപം കണ്ണൂരില്‍ നിന്ന് 290 കിലോമീറ്റര്‍ അകലെയായിരുന്നു ചുഴലിക്കാറ്റിന്റെ പ്രഭവകേന്ദ്രം. അടുത്ത 24 മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിച്ച് തീവ്ര ചുഴലിക്കാറ്റായി മാറും. വടക്ക്-പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മേയ് 18 ഓടെ ഗുജറാത്ത് തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യത.

ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ ശക്തമായ മഴ ലഭിക്കും. വടക്കന്‍ ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തിയായ മഴയും കാറ്റും തുടരും. കടല്‍ പ്രക്ഷുബ്ധമാകും. ഭീമന്‍ തിരമാലകള്‍ക്ക് സാധ്യത. കേരളാ തീരത്ത് മത്സ്യബന്ധനം പൂര്‍ണമായി വിലക്കി.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

കനത്ത മഴയിലും കാറ്റിലും കടലേറ്റത്തിലുമായി സംസ്ഥാനത്ത് വ്യാപനനാശമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തീരപ്രദേശത്തെ ഒട്ടേറെ വീടുകള്‍ തകരുകയും വെള്ളത്തിലാവുകയും ചെയ്തു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :