ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി മദ്യശാലകള്‍ അടഞ്ഞതോടെ മയക്കുമരുന്ന് മാഫിയകള്‍ പിടിമുറുക്കുന്നു: സംസ്ഥാനത്ത് വന്‍ ലഹരി വേട്ട

ശ്രീനു എസ്| Last Updated: ബുധന്‍, 28 ഏപ്രില്‍ 2021 (20:27 IST)
സ്റ്റേറ്റ് എന്‍ഫോഴ്സമെന്റ് സ്‌ക്വാഡ് എറണാകുളം ജില്ലയില്‍ കണ്ടെയ്‌നര്‍ റോഡില്‍ ആനവാതില്‍ എന്ന സ്ഥലത്തു നിന്നും പിക്അപ് വാനില്‍ കടത്തിയ 150kg കഞ്ചാവുമായി രണ്ടു പേരെ പിടികൂടി. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി മദ്യശാലകള്‍ അടഞ്ഞതോടെ മയക്കുമരുന്ന് മാഫിയകള്‍ പിടിമുറുക്കുന്നു എന്നുള്ള രഹസ്യ വിവരങ്ങളെ തുടര്‍ന്ന് മലപ്പുറം,പാലക്കാട്,എറണാകുളം ജില്ലകളിലായി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ നിരീക്ഷണത്തിലാണ് പ്രതികള്‍ വലയിലായത്.

ഹൈദ്രബാദില്‍ നിന്നും മാങ്ങ കൊണ്ടുവരുന്നതിന്റെ മറവില്‍ ആണ് കഞ്ചാവ് കടത്തിക്കൊണ്ടു വന്നത്.മാങ്ങ നിറച്ച ക്രേറ്റുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ ആണ് കഞ്ചാവ് കടത്തിയത്.പാലക്കാട് കല്‍മണ്ഡപം സ്വദേശിയായ നന്ദകുമാര്‍(27),വാളയാര്‍ സ്വദേശിയായ കുഞ്ഞുമോന്‍ (36)എന്നിവരെ ആണ് പിടികൂടിയത് .പ്രതികള്‍ വധശ്രമം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളിലും മയക്കുമരുന്ന് കേസുകളിലും ഉള്‍പ്പെട്ടിട്ടുള്ളവരാണ്. കുഞ്ഞുമോന്‍ കഞ്ചിക്കോട് നിന്നും എക്സൈസ് പിടികൂടിയ കഞ്ചാവ് കേസില്‍ അടുത്തിടെ ജാമ്യത്തില്‍ ഇറങ്ങി കഞ്ചാവ് കടത്തില്‍ സജീവമായി വരുകയായിരുന്നു.ആന്ധ്രയില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് കുഞ്ഞുമോന്‍.എറണാകുളം മുളവുകാട് സ്വദേശിയായ ബോട്ട് ആന്റണി എന്നറിയപ്പെടുന്ന ആന്റണിക്ക് വേണ്ടിയാണു ടി കഞ്ചാവ് കടത്തികൊണ്ടു വന്നത് എന്ന് പ്രതികള്‍ വെളിപെടുത്തിയിട്ടുള്ളതാണ്.


സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ ചുമതലയുള്ള എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റ്റി.അനികുമാറിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് ആണ് പ്രതികളെ പിടികൂടിയത്.പാര്‍ട്ടിയില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റ്റി.അനികുമാറിനെ കൂടാതെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി.കൃഷ്ണകുമാര്‍,എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ റ്റി.ആര്‍.മുകേഷ് കുമാര്‍,കെ.വി.വിനോദ്, എസ്.മധുസൂദനന്‍ നായര്‍,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.സുബിന്‍, എം .വിശാഖ് , ഷംനാദ്.എസ് , ആര്‍.രാജേഷ്, മുഹമ്മദ് അലി എന്നിവരും ഉണ്ടായിരുന്നു.കസ്റ്റംസ് പ്രിവന്റീവ് ഹെഡ് ക്വാര്‍ട്ടേഴ്സ് സൂപ്രണ്ട് ശ്രീ വിവേക്. വി. എറണാകുളം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ സുരേഷ് കുമാര്‍ എന്നിവര്‍ കേസ് നടപടികളുടെ ഭാഗമായി സംഭവസ്ഥലത്തു എത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :