പുതുമുഖ നടിയും ലഹരിയുടെ അടിമ; കണ്ടെത്തിയത് നഗ്നയായ നിലയിൽ; ഞെട്ടിക്കുന്ന റിപ്പോർട്ട്

സിനിമാ ലൊക്കേഷനുകളിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ആരോപണങ്ങളുമായി ചേർത്തുവായിക്കാവുന്ന ചില സമീപകാല സംഭവങ്ങളും ഉണ്ട്.

തുമ്പി ഏബ്രഹാം| Last Modified ശനി, 30 നവം‌ബര്‍ 2019 (11:06 IST)
ഷെയിൻ നിഗം വിഷയത്തിന് പിന്നാലെ ഉയർന്നു വന്ന സിനിമാ മേഖലയിലെ ലഹരി ഉപയോഗം പോലീസ് നേരത്തെ മണത്തറിഞ്ഞിരുന്നത്. സിനിമാ ലൊക്കേഷനുകളിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ആരോപണങ്ങളുമായി ചേർത്തുവായിക്കാവുന്ന ചില സമീപകാല സംഭവങ്ങളും ഉണ്ട്.

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കുമെന്ന് മന്ത്രി എകെ ബാലൻ അറിയിച്ചിരുന്നു. ഈ അഭിപ്രായംതന്നെയാണ് തങ്ങൾക്കും ഉള്ളതെന്ന് എക്സൈസ് കമ്മിഷണർ എസ് ആനന്ദകൃഷ്ണൻ പറഞ്ഞു.

തിയേറ്ററുകളിൽ ഇപ്പോൾ പ്രദർശിപ്പിച്ചുവരുന്ന ഒരു സിനിമയിലെ യുവനടിയെ ബ്രഹ്മപുരത്തിനടുത്തുള്ള ഫ്ളാറ്റിൽ ലഹരിയുടെ ഉന്മാദത്തിൽ നഗ്നയായ നിലയിൽ പോലീസ് കണ്ടെത്തിയിരുന്നു. എക്സ്റ്റസി ഗുളികയുടെ ഉന്മാദം അവർക്ക് എത്തിച്ചുകൊടുത്തിരുന്നത് കോഴിക്കോട് സ്വദേശിയാണെന്നു പിന്നീട് കണ്ടെത്തി.

2014 ഫെബ്രുവരി 28-ന് മരടിലെ ഫ്ലാറ്റിൽ നഗ്നനായി എത്തി അയൽവാസിയായ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ തിരക്കഥാകൃത്ത് മുഹമ്മദ് ഹാഷിറിനെ പോലീസ് പിടികൂടി. ഇയാളിൽനിന്ന് കഞ്ചാവ് കണ്ടെത്തി. കേസിൽ മൂന്നരവർഷം തടവുശിക്ഷയാണ് ലഭിച്ചത്.

നടൻ ഷൈൻ ടോം ചാക്കോയെയും നാലു യുവതികളെയും 2015 ജനുവരി 30-ന് കൊക്കെയ്ൻ ഉപയോഗിച്ചെന്ന ആരോപണത്തിൽ കൊച്ചിയിലെ ഫ്ലാറ്റിൽനിന്നു പിടികൂടി.

കഴിഞ്ഞ ഡിസംബറിൽ നടി അശ്വതി ബാബുവിനെ ലഹരിവസ്തുവായ എം.ഡി.എം.എ.യുമായി കൊച്ചിയിലെ ഫ്ലാറ്റിൽനിന്ന് അറസ്റ്റുചെയ്തു. വീട്ടിൽ ലഹരിപ്പാർട്ടികൾ ഒരുക്കിയിരുന്നെന്ന് അവർ സമ്മതിച്ചു. സിനിമ-സീരിയൽ രംഗത്തെ പ്രമുഖരുടെ നമ്പറുകൾ ഫോണിൽനിന്ന് കണ്ടെത്തിയെങ്കിലും കേസിന്റെ അന്വേഷണം എവിടെയുമെത്തിയിട്ടില്ല

2019 മേയ് രണ്ടിന് കഞ്ചാവുമായി പുതുമുഖ നടൻ മിഥുനും ക്യാമറാമാനായ ബെംഗളൂരു സ്വദേശി വിശാൽ വർമയും എക്സൈസിന്റെ പിടിയിലായി.

കൊച്ചി സിറ്റി ഷാഡോ പോലീസിന്റെ അന്വേഷണം ഒരിക്കൽ എറണാകുളത്തെ പ്രശസ്ത റെസ്റ്റോറന്റിലാണ് എത്തിച്ചേർന്നത്. ബ്രൗൺ ഷുഗർ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ സിനിമാ ലൊക്കേഷനുകളിലേക്ക് കൈമാറിയിരുന്നത് ഇവിടെനിന്നാണെന്നു കണ്ടെത്തി.

ഇതിനിടെയാണ് അന്വേഷണത്തിൽ സഹായിക്കാമെന്ന വാഗ്ദാനവുമായി ഒരു നിർമാതാവ് ഷാഡോ പോലീസിനെ സമീപിച്ചത്.

പനമ്പിള്ളിനഗർ ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിലെ ഉൾപ്പെടെ സുപ്രധാന വിവരങ്ങൾ നൽകുകയും ചെയ്തതോടെ ഇയാൾ ഷാഡോ പോലീസിന്റെ വിശ്വാസം നേടിയെടുത്തു.

എന്നാൽ, പോലീസുമായി നടത്തിയ ശബ്ദസന്ദേശങ്ങൾ ഉപയോഗിച്ച് ഇതേ നിർമാതാവ് ഷാഡോ പോലീസിനെതിരേ പരാതി നൽകി. തന്ത്രപൂർവം ഷാഡോ സംഘത്തെ തകർക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. ഷാഡോ സംഘത്തിലെ ഉദ്യോഗസ്ഥർക്കെല്ലാം സ്ഥലംമാറ്റം കിട്ടി.

മേയിൽ 11.5 കോടിയുടെ ഹാഷിഷ് ഓയിലുമായി എറണാകുളം സ്വദേശികളായ മൂന്നുപേരെ തിരുവനന്തപുരത്ത് എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. മലയാള സിനിമയിലെ ചില നടന്മാർക്ക് ഹാഷിഷ് ഓയിൽ എത്തിച്ച് നൽകാറുണ്ടെന്നാണ് അവർ നൽകിയ വിവരം.

ദിവസവും ഹാഷിഷ് ആവശ്യമുള്ളതിനാൽ വിമാനത്തിലാണ് ആന്ധ്രയിൽ ചെന്ന് കൊണ്ടുവരാറുള്ളതെന്നും പറഞ്ഞു. ഒരു മുൻനിര നടൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ലഹരിവിമുക്ത സെന്ററിൽ ചികിത്സ തേടിയതായും വിവരമുണ്ട്.

അതേസമയം നിർമാതാക്കളുടെ വിലക്ക് നേരിടുന്ന നടൻ ഷെയ്ൻ നിഗം ഒത്തുതീർപ്പിനു ശ്രമിക്കുന്നു. വെയിൽ, കുർബാനി എന്നീ ചിത്രങ്ങൾ പൂർത്തിയാക്കാൻ ഷെയ്ൻ തയ്യാറാണെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ നൽകുന്ന സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :