അമ്പലം നിർമിക്കാൻ സ്വകാര്യസ്ഥലം വിട്ടുനൽകാത്തതിൽ സുവീരനെയും ഭാര്യയേയും വീട് കയറി ആക്രമിച്ചു, നടപടിയെടുക്കാതെ പോലീസ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 22 ഫെബ്രുവരി 2022 (14:51 IST)
ദേശീയ അവാർഡ് ജേതാവായ സംവിധായകൻ സുവീരനെ വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാനാവാതെ പൊലീസ്.
സംഗീത നാടക അക്കാദമിക്ക് വേണ്ടി അവതരിപ്പിക്കുന്ന നാടക പരിശീലനത്തിനായി വീട്ടിൽ പരിശീലന കളരി ഒരുക്കുന്നതിനിടെയാണ് സുവീരനും ഭാര്യയ്ക്കും നേരെ അക്രമണമുണ്ടായത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 16നായിരുന്നു സുവീരനെയും ഭാര്യയെയും ഒരു സംഘം ആളുകൾ വീടുകയറി ആക്രമിച്ചത്. ഇവർ ആർഎസ്എസ് പ്രവർത്തകരാണെന്ന് പറയുന്നു. പോലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായില്ല. പ്രതികളെ രണ്ട് പേരെ നേരിട്ട് അറിയാമെന്ന് സുവീരന്‍റെ ഭാര്യ അമൃത മൊഴി നൽകിയെങ്കിലും മോശം അനുഭവമാണ് പോലീസ് സ്റ്റേഷനിൽ നിന്നുണ്ടായതെന്ന് സുവീരൻ പറയുന്നു.

അമൃതയുടെ പേരിലുള്ള സ്ഥലത്തെ ഒരു തുളസിത്തറയുമായി ബന്ധപ്പെട്ട് നേരത്തെ ചില പ്രശ്നങ്ങളും കേസും ഉണ്ടായിരുന്നു. അമ്പലം നിർമിക്കാനായി ആ സ്ഥലം വിട്ട് നൽകണമെന്ന് നേരത്തെ ഒരു സംഘം ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറാകാത്തതിനെ തുടർന്നാണ് ഇവർ വീട് കയറി അക്രമണം നടത്തിയതെന്ന് അമൃത പറയുന്നു. അതേസമയം അന്വേഷണം നടക്കുകയാണെന്നും ഉടൻ അറസ്റ്റുണ്ടാകുമെന്നുമാണ് കുറ്റ്യാടി പൊലീസ് നൽകുന്ന വിശദീകരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :