1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Dileep Renjith Bhavana Actress Attacked Case

അയാളെ ഞാന്‍ ന്യായീകരിച്ചിട്ടില്ല, ദിലീപിനെ കുടുക്കിയതാണെന്ന് അക്കാലത്ത് പലരും വിശ്വസിച്ചിരുന്നു: രഞ്ജിത്ത്

Dileep
നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയിലുള്ള നടന്‍ ദിലീപിനെ താന്‍ ഒരിക്കലും ന്യായീകരിച്ചിട്ടില്ലെന്ന് സംവിധായകന്‍ രഞ്ജിത്ത്. ദിലീപിനെ ആലുവ സബ് ജയിലില്‍ പോയി കണ്ട സംഭവത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാനലില്‍ കയറിയിരുന്ന് ദിലീപിനെ പിന്തുണച്ച് സംസാരിച്ചിട്ടില്ലെന്നും അന്ന് ജയിലില്‍ പോയി കണ്ടത് വളരെ അവിചാരിതമായാണെന്നും രഞ്ജിത്ത് പറഞ്ഞു. 
 
'ആദ്യകാലത്ത് കുറേ ദിവസങ്ങളില്‍ ദിലീപിനെ കേസില്‍ കുടുക്കിയതാണെന്ന് സിനിമയിലെ വലിയൊരു വിഭാഗം വിശ്വസിച്ചിരുന്നു. ആ സമയത്താണ് ദിലീപിനെ ജയിലിലെത്തി കാണുന്നത്. ഞാന്‍ കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് വരികയായിരുന്നു. നടന്‍ സുരേഷ് കൃഷ്ണയും എനിക്കൊപ്പം ഉണ്ടായിരുന്നു. തൃശൂര്‍ കഴിഞ്ഞപ്പോള്‍ സുരേഷ് കൃഷ്ണ പറഞ്ഞു തനിക്ക് ആലുവ സബ് ജയിലില്‍ ഒന്ന് ഇറങ്ങണമെന്ന്. പത്ത് മിനിറ്റ് മതിയെന്നും പറഞ്ഞു. ദിലീപിനെ കാണണോ എന്ന് ഞാന്‍ ചോദിച്ചു. 'അതെ' എന്ന് സുരേഷ് കൃഷ്ണ പറഞ്ഞു. കയറിക്കോ, നമുക്ക് ഇറങ്ങാമെന്നും സുരേഷിനോട് പറഞ്ഞു. ചേട്ടന്‍ വരുന്നോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ഇല്ല എന്ന് പറഞ്ഞു. കാരണം എനിക്ക് ദിലീപുമായി അങ്ങനെയൊരു അടുത്ത ആത്മബന്ധം ഇല്ല. ഞാന്‍ കാറിലിരിക്കാം സുരേഷ് പോയിട്ട് വാ എന്നു പറഞ്ഞു. അപ്പോഴേക്കും അവിടെ ക്യാമറയുമായി ആളുകള്‍ നില്‍ക്കുന്നു. ഞാന്‍ ജയിലില്‍ കയറാതിരിക്കുമ്പോള്‍ എന്താണ് പുറത്ത് നിന്നത് എന്ന തരത്തില്‍ പലവിധം ചോദ്യങ്ങളുണ്ടാകും. അപ്പോള്‍ തോന്നി അകത്തേക്ക് പോകുകയാണ് കൂടുതല്‍ നല്ലതെന്ന്. ഞാന്‍ അകത്തു കയറി. ഞാന്‍ ജയില്‍ സൂപ്രണ്ടിന്റെ മുറിയിലാണ് ഇരുന്നത്. ദിലീപ് അങ്ങോട്ട് വന്നു. സുരേഷ് കൃഷ്ണയും ദിലീപും മാറിനിന്ന് സംസാരിച്ചു. ഞാന്‍ ദിലീപുമായി സംസാരിച്ചതിനേക്കാള്‍ സൂപ്രണ്ടിനോടാണ് സംസാരിച്ചത്. വളരെ സ്വാഭാവികമായ ഒരു ദിവസമായിരുന്നു അത്. അല്ലാതെ ഞാന്‍ ആരേയും ചാനലില്‍ കയറിയിരുന്ന് പിന്തുണച്ചിട്ടൊന്നും ഇല്ല,' രഞ്ജിത്ത് പറഞ്ഞു. 
 
 
 
 
അടുത്ത ലേഖനം
സ്വത്തെല്ലാം വീതം വെച്ച് നല്‍കിയിട്ടും മകന്‍ തന്നെ നോക്കിയില്ല; ഹമീദ് പൊലീസിനോട്