മോഹന്‍ലാല്‍-ദിലീപ് ചിത്രത്തില്‍ അഭിനയിക്കാന്‍ നിര്‍മാതാവ് അഡ്വാന്‍സ് വരെ കൊടുത്തു; ഒടുവില്‍ തിലകനെ ആ സിനിമയില്‍ അഭിനയിപ്പിച്ചില്ല, പകരം സായ്കുമാര്‍ !

രേണുക വേണു| Last Modified ശനി, 19 മാര്‍ച്ച് 2022 (10:37 IST)

മലയാളത്തിലെ ഏറെ ആഘോഷിക്കപ്പെട്ട മള്‍ട്ടി സ്റ്റാര്‍ ചിത്രമാണ് ക്രിസ്ത്യന്‍ ബ്രദേഴ്സ്. മോഹന്‍ലാല്‍, ദിലീപ്, സുരേഷ് ഗോപി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. മോഹന്‍ലാലും ദിലീപും സഹോദരങ്ങളായി അഭിനയിച്ച ചിത്രത്തില്‍ ഇവരുടെ പിതാവിന്റെ വേഷം ചെയ്തത് സായ്കുമാര്‍ ആണ്. ക്യാപ്റ്റന്‍ വര്‍ഗ്ഗീസ് മാപ്പിള എന്നായിരുന്നു ആ കഥാപാത്രത്തിന്റെ പേര്. യഥാര്‍ഥത്തില്‍ ഈ കഥാപാത്രം ചെയ്യേണ്ടിയിരുന്നത് തിലകന്‍ ആയിരുന്നു !

ക്രിസ്ത്യന്‍ ബ്രദേഴ്സിന്റെ നിര്‍മാതാവ് സുബൈര്‍ ഈ സിനിമയില്‍ അഭിനയിക്കാന്‍ തന്നെ വിളിച്ച വിവരം തിലകന്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സുബൈര്‍ തന്റെ വീട്ടില്‍ എത്തി അഡ്വാന്‍സ് വരെ തന്നു. തന്റെ 25 ദിവസമാണ് ഷൂട്ടിങ്ങിനായി ബുക്ക് ചെയ്തത്. പിന്നീട് സുബൈര്‍ വിളിച്ചിട്ട് പറഞ്ഞത് പടം നടക്കില്ല, ചേംബര്‍ ഓഫ് കൊമേഴ്സ് അനുവദിക്കുന്നില്ല എന്നാണ്. മൂന്നരക്കോടിയില്‍ കൂടുതല്‍ ചെലവ് വരുന്ന ചിത്രങ്ങള്‍ ചേംബര്‍ ഓഫ് കൊമേഴ്സ് അനുവദിക്കുന്നില്ല. മോഹന്‍ലാലും ദിലീപും സുരേഷ് ഗോപിയും ഒക്കെ ഉള്ളതുകൊണ്ട് ഈ ചിത്രത്തിനു 10 കോടി ചെലവെങ്കിലും വരും. മോഹന്‍ലാലിന്റേയും ദിലീപിന്റേയും അച്ഛന്റെ വേഷത്തിലേക്കാണ് ചേട്ടനെ വിളിച്ചത്. ആ റോള്‍ ചെയ്യാന്‍ ചേട്ടനല്ലാതെ വേറെ ആരുമില്ല എന്നൊക്കെ സുബൈര്‍ അന്ന് തന്നോട് പറഞ്ഞിരുന്നെന്നും തിലകന്‍ വെളിപ്പെടുത്തി.

പിന്നീട് ആ സിനിമയിലേക്ക് തന്നെ വിളിച്ചില്ല. ഇക്കാര്യം സുബൈറിനെ വിളിച്ചു ചോദിച്ചു. എന്ത് പറ്റി സുബൈറേ എന്ന് ചോദിച്ചപ്പോള്‍ 'അവര് സമ്മതിക്കുന്നില്ല' എന്നാണ് മറുപടി കിട്ടിയത്. ആരാണ് ഈ അവര്‍ എന്ന് ഞാന്‍ ചോദിച്ചു. ഫെഫ്ക എന്നാണ് സുബൈര്‍ പറഞ്ഞത്. അമ്മ ഒന്നും പറഞ്ഞിട്ടില്ല. അമ്മ മിണ്ടിയിട്ടേയില്ല എന്നും സുബൈര്‍ പറഞ്ഞു. അപ്പോള്‍ എനിക്ക് മനസ്സിലായി ഫെഫ്കയേക്കാള്‍ വലുതാണ് അമ്മ. അവരാണ് തന്റെ അവസരം നിഷേധിച്ചതെന്ന്. ഒരാളുടെ തൊഴില്‍ ചെയ്യാനുള്ള അവകാശം ഇല്ലാതാക്കാന്‍ ഇവര്‍ക്കൊക്കെ എന്താണ് അവകാശമെന്നും തിലകന്‍ ഈ അഭിമുഖത്തിനിടെ ചോദിച്ചു.






അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :