മുഖ്യമന്ത്രിയുടെ പ്രത്യേക ഇടപെടല്‍; ഡെപ്യൂട്ടി കളക്ടര്‍ തസ്തികയില്‍ ആദ്യമായി അംഗപരിമിതന് നിയമനം

വൈകിയെങ്കിലും മുഖ്യമന്ത്രി ഇടപെട്ട് എല്ലാം ശെരിയാക്കി

അപര്‍ണ| Last Modified വെള്ളി, 9 മാര്‍ച്ച് 2018 (08:48 IST)
അഭിമാനാര്‍ഹമായ നടപടിയുമായി പിണറായി സര്‍ക്കാര്‍. ഡെപ്യൂട്ടി കളക്ടര്‍ തസ്തികയിലേക്ക് ആദ്യമായി ഒരു അംഗപരിമിതന് നിയമനം നല്‍കി. അജേഷ് കെ ആണ് ആദ്യമായി ഡെപ്യൂട്ടി കളക്ടര്‍ സ്ഥാനത്തേക്ക് എത്തുന്നത്. എഴുത്ത് വാച്യ പരീക്ഷകളില്‍ ഉയര്‍ന്ന നില നേടിയിട്ടും ശാരീരികക്ഷമതയില്ല എന്ന കാരണത്താല്‍ പി എസ് സി റാങ്ക് പട്ടികയില്‍ നിന്നും ഒഴിവാക്കിയ ഉദ്യോഗാര്‍ത്ഥിക്കാണ് ഇപ്പോള്‍ നിയമനം.

മുഖ്യമന്ത്രിയുടെ പ്രത്യേക ഇടപെടലിലൂടെയാണ് അജേഷിന് നിയമനം ലഭിക്കുന്നത്. അംഗപരിമിതരുടെ നിയമനം ഉറപ്പാക്കിക്കൊണ്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിലൂടെ അജേഷ് ഡെപ്യൂട്ടി കളക്ടറായി ജോലിയില്‍ പ്രവേശിക്കും.


ഒരു കണ്ണിന് കാഴ്ചവൈകല്യമുള്ള ഉദ്യോഗാര്‍ത്ഥിക്ക് ഡെപ്യൂട്ടി കളക്ടര്‍ തസ്തിക നല്‍കാനാവില്ലെന്ന പബ്ലിക് സര്‍വീസ് കമ്മീഷന്റെ നിലപാടിനെതിരെ അജേഷ് പൊരുതി നേടിയ വിജയമാണിത്.

അംഗപരിമിതര്‍ക്ക് മൂന്ന് ശതമാനം സംവരണം നല്‍കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത് 20 വര്‍ഷം മുമ്പാണ്. 2008ല്‍ മേല്‍വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ വകുപ്പുകളിലും സംവരണം നടപ്പാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചുവെങ്കിലും ലാന്റ് റവന്യൂ വകുപ്പില്‍ ഡെപ്യൂട്ടി കളക്ടര്‍ തസ്തികയില്‍ ഇത് നടപ്പാക്കിയിരുന്നില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :