ഇടതുപക്ഷ മുന്നണി സർക്കാരിന് ഒരു സംസ്‌കാരമുണ്ട്, അത് യുഡിഎഫിന്റേതല്ല; ഞങ്ങള്‍ പഠിച്ച കളരി വേറെയാണ്: പ്രതിപക്ഷ ആരോപണങ്ങളുടെ മുനയൊടിച്ച് പിണറായി

തിരുവനന്തപുരം| ഗേളി ഇമ്മാനുവല്‍| Last Modified ചൊവ്വ, 7 ജൂലൈ 2020 (19:37 IST)
ഇപ്പോള്‍ നടന്ന സ്വര്‍ണക്കടത്ത് കേസും സോളാര്‍ കേസും താരതമ്യപ്പെടുത്താൻ ചിലര്‍ ശ്രമം നടത്തുന്നുണ്ടെന്നും അവര്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ പരമാവധി ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ദുര്‍ഗന്ധത്തില്‍ മുങ്ങിക്കിടക്കുന്ന ചിലര്‍ അവരെപ്പോലെ മറ്റുള്ളവരും ദുര്‍ഗന്ധത്തിലാവട്ടെ എന്നാഗ്രഹിക്കുന്നത് മനസിലാക്കാം. പക്ഷേ, അത് അത്യാഗ്രഹം മാത്രമാണെന്നും ഇടതുപക്ഷ മുന്നണി സർക്കാരിന് ഒരു സംസ്കാരമുണ്ടെന്നും അത് യുഡിഎഫിന്റേതല്ലെന്നും പിണറായി വ്യക്‍തമാക്കി.

വിമാനത്താവളവുമായി ബന്ധപ്പെട്ട് നടന്ന സ്വര്‍ണക്കടത്ത് കേസ് ആയതുകൊണ്ട് ഏത് രീതിയിലുള്ള അന്വേഷണമാണ് വേണ്ടതെന്ന് കേന്ദ്ര സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും ഏത് അന്വേഷണം പ്രഖ്യാപിച്ചാലും അത് സ്വാഗതം ചെയ്യുന്നതായും പിണറായി വ്യക്‍തമാക്കി. ദുരാരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ഓര്‍ക്കേണ്ട ഒരു കാര്യം, അവര്‍ പഠിച്ച കളരിയില്‍ അല്ല ഞങ്ങള്‍ പഠിച്ചത് എന്നതാണ് - മുഖ്യമന്ത്രി പറഞ്ഞു.

കേസില്‍ ആരോപണ വിധേയയായ വനിതയ്‌ക്ക് സര്‍ക്കാരുമായോ ഐ ടി വകുപ്പുമായോ ഒരു ബന്ധവുമില്ല. സമൂഹത്തില്‍ ആക്ഷേപം ഉയര്‍ന്നതുകൊണ്ടാണ് സെക്രട്ടറിയായ ശിവശങ്കറെ മാറ്റി നിര്‍ത്തിയത്. ഇതൊന്നും യു ഡി എഫ് ഭരണമാണെങ്കില്‍ ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

സര്‍ക്കാരിനെയും മുഖ്യമന്ത്രിയുടെ ഓഫിസിനെയും വികൃതമായി ചിത്രീകരിക്കാൻ ചിലര്‍ ശ്രമം നടത്തുകയാണ്. ഇതിലും അപ്പുറമുള്ള ആക്രമണങ്ങള്‍ കണ്ടതാണെന്നുമാത്രമേ അതേപ്പറ്റി പറയാനുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :