മികച്ച വിജയം കാണാൻ നിക്കാതെ അച്ഛൻ യാത്രയായി, വിഷമം താങ്ങാനാകാതെ ആത്മഹത്യ ചെയ്ത് മകൻ!

പിതാവിന്റെ മരണാനന്തര ചടങ്ങുകൾ പൂർത്തിയായ ശനിയാഴ്ചയാണ് കുട്ടിയെ കാണാതായത്.

Last Modified ചൊവ്വ, 7 മെയ് 2019 (11:57 IST)
അച്ഛൻ മരിച്ചതിൽ മനംനൊന്ത് വീടുവിട്ടിറങ്ങിയ പത്താംക്ലാസുകാരന്റെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി. രണ്ടാഴ്ച മുൻപ് കാണാതായ വാവക്കാട്ട് അറുകാട്ട് മണിലാലിന്റെ മകൻ ആശിർവാദിന്റെ മൃതദേഹമാണ് അഴിക്കോട് മുനക്കലിൽ നിന്ന് കണ്ടെത്തിയത്. പത്താംക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയത് കാണാൻ പോലും നിൽക്കാതെയാണ് അച്ഛൻ പോയ ലോകത്തേക്ക് ആശിർവാദ് മടങ്ങിയത്.

പിതാവിന്റെ മരണാനന്തര ചടങ്ങുകൾ പൂർത്തിയായ ശനിയാഴ്ചയാണ് കുട്ടിയെ കാണാതായത്. രാത്രി വൈകിയിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷണം നടത്തി. ദേശീയപാതയിൽ മൂത്തകുന്നം കോട്ടപ്പുറം പാലത്തിനു സമീപത്തും സൈക്കിൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതോടെ പൊലീസും ആശിർവാദ് പുഴയിൽ ചാടിയെന്ന നിഗമനത്തിൽ എത്തുകയായിരുന്നു. തുടർന്നും പൊലീസും കോസ്റ്റ് ഗാർഡും കായലിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഇന്നലെ രാവിലെ അഴീക്കോട് മുനക്കലിൽ പുലിമൂട്ടിനു സമീപം മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് മത്സ്യതൊഴിലാളികളുടെയും നാട്ടുകാരുടെയും സഹായത്തോടെ കരയ്ക്കെത്തിച്ചു. അച്ഛൻ മരിച്ചതിന്റെ മനോവിഷമത്തിലായിരുന്നു ആശിർവാദെന്ന് പൊലീസ് പറഞ്ഞു. കൊടുങ്ങല്ലൂർ അമൃത വിദ്യാലയത്തിലെ വിദ്യാർത്ഥിയായിരുന്നു ആശിർവാദ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :