യു.കെ.യിൽ ജോലി വാഗ്ദാനം ചെയ്തു അഞ്ചു കോടിയോളം തട്ടിയ യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 20 ജൂണ്‍ 2024 (18:11 IST)
ഇടുക്കി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള യുവാക്കളിൽ നിന്ന് യു.കെ.യിൽ ജോലി വാഗ്ദാനം ചെയ്തു അഞ്ചു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന യുവാവിനെ പോലീസ് പിടികൂടി. തൊടുപുഴയിലെ കൊളംബസ് ജോബ് ആൻറ് എഡ്യൂക്കേഷൻ എന്ന റിക്രൂട്ടിംഗ് ഏജൻസി സ്ഥാപനം നടത്തിവന്നിരുന്ന യുവാവാണ് പിടിയിലായത്.

വണ്ണപ്പുറം ദർഭത്തൊട്ടി വേളാംപറമ്പിൽ ജോബി ജോസ് എന്ന ഇരുപത്തെട്ടുകാരനാണ് പിടിയിലായത്. വിവിധ ജില്ലക്കാരായ ഇരുനൂറോളം പേരിൽ നിന്നാണ് ഇയാൾ വ്യാജ തൊഴിൽ വാഗ്ദാനം ചെയ്തു ഇത്രയധികം തുക തട്ടിയെടുത്തത്.

2022 ലായിരുന്നു ഇയാൾ യുകെ.യിൽ വിവിധ തൊഴിൽ അവസരങ്ങൾ ഉണ്ടെന്നു കാണിച്ചു സമൂഹ മാധ്യമങ്ങൾ ഉൾപ്പെടെയുള്ളവയിൽ പരസ്യം നൽകി യുവാക്കളെ ആകര്ഷിച്ചിരുന്നത്. കെയർ ടേക്കർ, ബുച്ചർ തുടങ്ങിയ 600 ഓളം തൊഴിൽ അവസരങ്ങൾ ഉണ്ടെന്ന് കാണിച്ചു പരസ്യം നൽകിയിരുന്നു. ഉദ്യോഗാർത്ഥികളിൽ നിന്ന് മൂന്നു മുതൽ പന്ത്രണ്ട് ലക്ഷം രൂപ വരെയാണ് ഇയാൾ ഫീസ് ഇനത്തിൽ വാങ്ങിയത്.

എന്നാൽ പറഞ്ഞ തീയതിക്കുള്ളിൽ ജോലിയും ലഭിച്ചില്ല അന്വേഷിച്ചപ്പോൾ സ്ഥാപനം പൂട്ടി എന്നും കണ്ടെത്തി. തുടർന്നാണ് കഴിഞ്ഞ ഓഗസ്റ്റ് ഇരുപത്തൊന്നിനു റിക്രൂട്ടിംഗ് ഏജൻസിക്കെതിരെ പോലീസിൽ പരാതി നൽകിയത്. തുടക്കത്തിൽ ചില യുവാക്കൾക്ക് പണം നൽകിയ ശേഷം വീണ്ടും മുങ്ങി. തുടർന്ന് നിരവധി പരാതികൾ ഉയർന്നതോടെ ഇയാൾ സ്ഥലം വിട്ടു. മഹാരാഷ്ട്ര, ഗോവ ഹിമാചൽ പ്രദേശ് തുടങ്ങിയ സ്ഥലങ്ങളിൽ കറങ്ങിയ ശേഷം നേപ്പാളിലേക്ക് കടന്നു.

തുടർന്ന് പ്രതി വിദേശത്തേക്ക് കടക്കുന്നത് തടയാനായി പോലീസ് തെരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഈ സമയം ഇയാൾ നേപ്പാളിലേക്ക് കടന്നിരുന്നു. പക്ഷെ കഴിഞ്ഞ ദിവസങ്ങളിൽ ഇയാൾ വീണ്ടും നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്ക് കടന്നപ്പോൾ അതിർത്തിയിലെ ഉത്തർപ്രദേശിലുള്ള സൊനൗലിയിലുള്ള ഇമൈഗ്രെഷൻ വിഭാഗത്തിന്റെ പിടിയിലായി. തുടർന്ന് തൊടുപുഴ പോലീസ് എത്തി പ്രതിയെ കേരളത്തിലേക്ക് കൊണ്ടുവന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :