‘ജയചന്ദ്രന് ഉന്നത രാഷ്ട്രീയബന്ധം; രാഷ്ട്രീയ നേതാക്കളെ പ്രതി ചേര്‍ക്കാന്‍ പൊലീസ് നിര്‍ബന്ധിച്ചു‘

കൊച്ചി| Last Modified ശനി, 26 ജൂലൈ 2014 (20:45 IST)
ബ്ലാക് മെയില്‍ കേസിലെ പ്രതി ജയചന്ദ്രന് ഉന്നത രാഷ്ട്രീയ ബന്ധമെന്ന് പ്രതികളായ റുക്‌സാനയുടേയും ബിന്ധ്യയുടേയും വെളിപ്പെടുത്തല്‍. നിരവധി രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ പൊലീസ് നിര്‍ബന്ധിച്ചതായും പ്രതികള്‍ വെളിപ്പെടുത്തി. റിപ്പോര്‍ട്ടര്‍ ചാനലിനോടാണ് ഇവര്‍ വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്.

എം എല്‍എമാരും മന്ത്രിമാരുമായി ജയചന്ദ്രന് അടുത്ത ബന്ധമുണ്ട്. മുതിര്‍ന്ന സിപിഎം നേതാവിന്റെ വീടിന്റെ അടുത്തായിരുന്നു ജയചന്ദ്രന്റെ വീട്. അദ്ദേഹത്തിന്റെ മകനുമായി ജയചന്ദ്രന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും ഇരുവരും വെളിപ്പെടുത്തി.

ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍ തന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായി റുക്‌സാന പറഞ്ഞു. കസ്റ്റഡിയില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ബിന്ധ്യയും വെളിപ്പെടുത്തി. സുനില്‍ ജേക്കബ് എന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇയാള്‍ക്ക് വഴങ്ങാതിരുന്നതിനാല്‍ കള്ളക്കേസുകള്‍ കെട്ടിച്ചമച്ചു.

കെ വി തോമസ്, കുഞ്ഞാലിക്കുട്ടി, ലിനോ ജേക്കബ്, ഗണേഷ് കുമാര്‍, മുഖ്യമന്ത്രിയുടെ പിഎ അബ്ദുള്ളക്കുട്ടി എന്നിവരുടെ ഫോട്ടോകള്‍ പൊലീസ് കാണിച്ചു. ഇവരുമായി ബന്ധമുണ്ടെന്ന് പറയാനും നിര്‍ബന്ധിച്ചു. പുരുഷന്മാരായ പൊലീസുകാര്‍ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തതായി റുക്‌സാനയും ബിന്ധ്യയും പറഞ്ഞു.

ചിത്രങ്ങള്‍ക്ക് കടപ്പാട്: റിപ്പോര്‍ട്ടര്‍ ചാനല്‍






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :