മാണിയുടെ ആവശ്യം സുധീരനും സതീശനും ചേര്‍ന്ന് വെട്ടി; മേഖലാ ജാഥ മാറ്റില്ല

 ബാര്‍ കോഴ , കെഎം മാണി , കെപിസിസി , യുഡിഎഫ് യോഗം , വിഡി സതീശന്‍ , വിഎം സുധീരൻ
തിരുവനന്തപുരം| jibin| Last Modified ശനി, 9 മെയ് 2015 (12:35 IST)

ബാര്‍ കോഴയില്‍ വിജിലന്‍സ് നടത്തുന്ന അന്വേഷണം അവസാനിച്ചശേഷം യുഡിഎഫ് മേഖലാ ജാഥ നടത്തിയാല്‍ മതിയെന്ന കേരളാ കോണ്‍ഗ്രസ് (എം) നേതാവ് കെഎം മാണിയുടെ ആവശ്യത്തെ അംഗീകരിക്കുന്നില്ലെന്ന് കെപിസിസി അധ്യക്ഷൻ വിഎം സുധീരൻ. 19ന് തന്നെ ജാഥ നടത്തണമെന്നാണ് കോൺഗ്രസിലെ പൊതുവികാരം. ജാഥയുമായി ബന്ധപ്പെട്ട് ആരുടെയും സമ്മർദ്ദത്തിന് വഴങ്ങേണ്ട കാര്യമില്ലെന്നും കെപിസിസി നേതൃയോഗത്തിൽ സുധീരൻ വ്യക്തമാക്കി. മേഖലാ ജാഥകള്‍ മാറ്റണമെന്ന കേരള കോണ്‍ഗ്രസിന്റെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ ഈ മാസം 12നു യുഡിഎഫ് യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.

ജാഥകൾ ഒരുകാരണവശാലും മാറ്റിവയ്ക്കരുതെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശനും ആവശ്യപ്പെട്ടു. എന്നാല്‍ ജാഥയില്‍ പങ്കെടുക്കണമൊ എന്നതു ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നു കെ എം മാണി പ്രതികരിച്ചു. സർക്കാരിനെതിരെ ഉയരുന്ന വിവിധ ആരോപണങ്ങളെ നേരിടുന്നതിന് സംസ്ഥാനത്തെ നാലു മേഖലകളായി തിരിച്ച് ജാഥകൾ നടത്താൻ കഴി‍ഞ്ഞ 28ന് ചേർന്ന യു‍ഡിഎഫ് യോഗത്തിലാണ് തീരുമാനിച്ചത്.

ബാര്‍കോഴക്കേസ് അന്വേഷണം കഴിഞ്ഞു മതി മേഖലാ ജാഥകള്‍ എന്ന കെ എം മാണിയുടെ ആവശ്യത്തോട് കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായം ഉണ്ടായിരുന്നു. മുന്നണിയിലെ പ്രബല ഘടക കക്ഷിയായ കേരള കോണ്‍ഗ്രസ്-എം ഇല്ലാതെ എങ്ങനെ മേഖലാ ജാഥ നടത്തുമെന്ന് ഒരു വിഭാഗം ചോദിക്കുബോള്‍ ഘടക കക്ഷിയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങേണ്ടെന്നാണു മറുപക്ഷം പറയുന്നത്. എന്നാല്‍ കേരള കോണ്‍ഗ്രസിന്റെ സമ്മര്‍ദത്തിന് വഴങ്ങേണ്ടതില്ലെന്നാണ് പൊതുവികാരം. പ്രഖ്യാപിച്ച ജാഥകള്‍ മാറ്റിവയ്ക്കുന്നത് ശരിയല്ലെന്നും ഇത് മുന്നണിയിലെ ഭിന്നത പരസ്യമാകുന്നതിന് തുല്യമാണെന്നും കോണ്‍ഗ്രസിലെ ഒരു വിഭാഗം വിലയിരുത്തുന്നു.

ബാര്‍ കോഴയില്‍ വിജിലന്‍സ് നടത്തുന്ന അന്വേഷണം അവസാനിച്ചശേഷം യുഡിഎഫ് മേഖലാ ജാഥ നടത്തിയാല്‍ മതിയെന്ന നിലപാടില്‍ നിന്ന് തങ്ങള്‍ പിന്നോട്ടില്ലെന്നു കേരള കോണ്‍ഗ്രസ്- എം. യുഡിഎഫ് നേതൃത്വത്തെ ഇക്കാര്യം അറിയിച്ചിരുന്നു. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ജാഥകള്‍ ബഹിഷ്ക്കരിക്കാനാണു കേരള കോണ്‍ഗ്രസ് തീരുമാനമെന്നും നേതൃത്വം വ്യക്തമാക്കിയിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :