ചരിത്രം കുറിക്കാന്‍ പിണറായി; പൊലീസ് തലപ്പത്ത് ആദ്യമായി വനിത, സിപിഎമ്മിന്റെ പച്ചക്കൊടി

രേണുക വേണു| Last Modified ഞായര്‍, 27 ജൂണ്‍ 2021 (16:02 IST)

സംസ്ഥാന പൊലീസ് മേധാവിയായി ചരിത്രം കുറിക്കാന്‍ ഒരു വനിത. ബി.സന്ധ്യ ഐപിഎസ് ഡിജിപി സ്ഥാനത്തേക്ക്. ആദ്യമായാണ് ഒരു വനിത ഐപിഎസ് ഉദ്യോഗസ്ഥ ഡിജിപി സ്ഥാനത്തേക്ക് എത്തുന്നത്. സന്ധ്യയെ ഡിജിപിയാക്കാന്‍ സിപിഎം പച്ചക്കൊടി കാണിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പൊലീസ് മേധാവിയെ നിശ്ചയിക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ് പാര്‍ട്ടി. സ്ത്രീപക്ഷ നിലപാട് ഉയര്‍ത്തി ചരിത്രം കുറിക്കാന്‍ തീരുമാനിച്ചാല്‍ ബി.സന്ധ്യക്ക് തന്നെയായിരിക്കും നറുക്ക് വീഴുക. സന്ധ്യ തന്നെ ഡിജിപിയാകണമെന്ന ആഗ്രഹമാണ് സിപിഎമ്മിനും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി വിജയനും ഉള്ളത്. നിലവിലെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ വിരമിക്കുന്ന 30നകം പുതിയ മേധാവിയെ നിശ്ചയിക്കേണ്ടതിനാല്‍ തിങ്കളോ ചൊവ്വയോ മന്ത്രിസഭായോഗം കൂടി മുഖ്യമന്ത്രി തീരുമാനം അറിയിച്ചേക്കും.

വിജിലന്‍സ് ഡയറക്ടര്‍ എസ്.സുദേഷ് കുമാര്‍, റോഡ് സുരക്ഷാ കമ്മിഷണര്‍ അനില്‍ കാന്ത്, അഗ്നിരക്ഷാ സേനാ മേധാവി ഡോ.ബി.സന്ധ്യ എന്നിവരാണ് സംസ്ഥാന പൊലീസ് മേധാവിയെ തിരഞ്ഞെടുക്കാനുള്ള അന്തിമ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. വ്യാഴാഴ്ച ഡല്‍ഹിയില്‍ യു.പി.എസ്.സി. സമിതിയില്‍ നടന്ന യോഗത്തിലാണ് അന്തിമ പട്ടിക തയ്യാറായത്. ഡി.ജി.പി.യെ തിരഞ്ഞെടുക്കുന്നതിനായി 30 വര്‍ഷം സേവന കാലാവധി പൂര്‍ത്തിയാക്കിയ ഒന്‍പത് ഉദ്യോഗസ്ഥരുടെ പട്ടികയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ യു.പി.എസ്.സിക്ക് കൈമാറിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :