ആറന്‍മുളയില്‍ വിമാനത്താവളം വരില്ല, മറിച്ചുള്ള പ്രചരണങ്ങള്‍ അടിസ്‌ഥാനരഹിതം: എം.ടി രമേശ്

തിരുവനന്തപുരം| VISHNU N L| Last Updated: ശനി, 25 ഏപ്രില്‍ 2015 (19:03 IST)
ആറന്‍മുളയില്‍ വിമാനത്താവളം വേണ്ടന്നാണ്‌ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനമെന്ന്‌ ബിജെപി സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ എം.ടി രമേശ്‌. മറിച്ചുള്ള പ്രചരണങ്ങള്‍ അടിസ്‌ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.പുതിയതെന്ന പേരില്‍ കെജിഎസ് ഗ്രൂപ്പ് നല്‍കിയ അപേക്ഷ പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധസമിതി
പരിഗണനയ്ക്കു വച്ചു എന്നതുമാത്രമാണു ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്കു കാരണം. ഇതൊരു നടപടിക്രമം മാത്രം. ആറന്മുളയില്‍ വിമാനത്താവളം ഉണ്ടാകില്ലെന്നു ജനങ്ങള്‍ക്കു ഉറപ്പുനല്‍കാന്‍ സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിനു കഴിയുമെന്നും രമേശ് പറഞ്ഞു.

അതിനിടെ ആറന്‍മുള സമരസമിതി മുന്നാം ഘട്ട സമരം തുടങ്ങാന്‍ തീരുമാനിച്ചു. നാളെ തിരുവനന്തപുരത്ത്‌ ഗാന്ധി പാര്‍ക്കില്‍ ചേരുന്ന യോഗത്തില്‍ ഇത്‌ സംബന്ധിച്ച തീരുമാനമുണ്ടാകും. മുന്നാം ഘട്ടത്തില്‍ സമരം ഡല്‍ഹിയിലേക്ക്‌ മാറ്റാനാണ്‌ തീരുമാനം. ആറന്‍മുളയില്‍ പരിസ്‌ഥിതി ആഘാത പഠനത്തിന്‌ എത്തുന്ന സംഘത്തെ പദ്ധതി പ്രദേശത്ത്‌ കടക്കാന്‍ അനുവദിക്കില്ലെന്നും സമരസതിതി വ്യക്‌തമാക്കി. തെരഞ്ഞെടുപ്പ്‌ സമയത്ത്‌ ബി.ജെ.പി നല്‍കിയ വാഗ്‌ദാനങ്ങള്‍ ലംഘിക്കപ്പെട്ടതില്‍ സമരസമിതിയില്‍ അമര്‍ഷമുണ്ട്‌.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :