തീരാത്ത ദുരൂഹത; മോഡലുകള്‍ കൊല്ലപ്പെട്ട ദിവസം 'നമ്പര്‍ 18' ഹോട്ടലില്‍ വിലാസം നല്‍കാതെ ചിലര്‍ താമസിച്ചു

രേണുക വേണു| Last Modified വ്യാഴം, 18 നവം‌ബര്‍ 2021 (08:15 IST)

മിസ് കേരള മുന്‍ ജേതാക്കളായ മോഡലുകള്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ദിവസം രാത്രിയില്‍ ഫോര്‍ട്ടുകൊച്ചിയിലെ 'നമ്പര്‍ 18' ഹോട്ടലില്‍ വിലാസം നല്‍കാതെ ചിലര്‍ താമസിച്ചതായി വിവരം. ഈ ഹോട്ടലിലെ നിശാ പാര്‍ട്ടി കഴിഞ്ഞു മടങ്ങുമ്പോഴാണ് മോഡലുകള്‍ യാത്ര ചെയ്തിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്.

ഹോട്ടലിലെ 208, 218 മുറികളില്‍ തങ്ങിയിരുന്നവരാണ് വിലാസം നല്‍കാത്തതെന്നാണ് വിവരം. ഹോട്ടലിലെ റജിസ്റ്ററില്‍ പേരും വിലാസവും രേഖപ്പെടുത്താതെ ഹോട്ടല്‍ മാനേജര്‍ റോയിയുടെ സമ്മതത്തോടെ ചിലര്‍ ഈ മുറികളില്‍ ഇടയ്ക്കു തങ്ങിയിരുന്നതായി പൊലീസ് സ്‌പെഷല്‍ ബ്രാഞ്ച് വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മോഡലുകള്‍ നിശാപാര്‍ട്ടിക്കു വന്ന കഴിഞ്ഞ ഒന്നിനു രാത്രിയിലും ഈ മുറികളില്‍ താമസക്കാരുണ്ടായിരുന്നതായി ഹോട്ടല്‍ ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇവരുടെ പേരുവിവരങ്ങള്‍ റജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ല. ഈ മുറികളുടെ വാതിലുകള്‍ വ്യക്തമായി കാണാവുന്ന രണ്ടാം നിലയിലെ ഇടനാഴിയിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. ഹോട്ടല്‍ മാനേജര്‍ റോയിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നുണ്ട്.





അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :