അഭിറാം മനോഹർ|
Last Modified തിങ്കള്‍, 8 ഡിസംബര്‍ 2025 (13:55 IST)
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ നടന്നത് കള്ളക്കേസെന്ന് ദിലീപിന്റെ അഭിഭാഷാകനായ ബി രാമന്‍ പിള്ള. കേസില്‍ ദിലീപിനെ കുടുക്കുന്നതില്‍ അന്നത്തെ സീനിയര്‍ ഉദ്യോഗസ്ഥയ്ക്കും പങ്കുണ്ടെന്ന് സംശയിക്കുന്നതായും കേസില്‍ ദിലീപിനെ വേട്ടയാടുകയായിരുന്നുവെന്നും രാമന്‍ പിള്ള പറഞ്ഞു. വിധിയുടെ പൂര്‍ണരൂപം ലഭിച്ച്‌ശേഷം തന്റെ കക്ഷി ഇരയാക്കപ്പെട്ടതാണെങ്കില്‍ നിയമനടപടി സ്വീകരിക്കുന്നത് ആലോചിക്കുമെന്നും രാമന്‍ പിള്ള പറഞ്ഞു.
ദിലീപിനെതിരെ നടന്നത് കള്ളകേസ് ആണെന്ന് മനസിലാക്കിയതുകൊണ്ടാണ് കേസില്‍ നിന്നും മാറാതിരുന്നത്. 50 വര്‍ഷം നീണ്ട കരിയറില്‍ ഇത്രയും കാലം നീണ്ട കേസ് ഉണ്ടായിട്ടില്ല. എന്റെ കാലിന്റെ ഓപ്പറേഷന്‍ വരെ മാറ്റിവെച്ചത് ഇതുകൊണ്ടാണ്. ബാലചന്ദ്രകുമാര്‍ ഗൂഡാലോചനയുടെ ഭാഗം മാത്രമാണ്. പിടി തോമസ് എന്ത് മൊഴി നല്‍കാനാണ്. പിടി തോമസിന് ഒന്നും അറിയില്ലല്ലോ.
ദിലീപിനെ പ്രതിയാക്കിയ ശേഷമാണ് കഥയുണ്ടാക്കിയത്. അതിജീവിതയുടെ അമ്മ, അടുത്ത കൂട്ടുക്കാരി രമ്യ നമ്പീശന്‍ എന്നിവരില്‍ നിന്ന് പോലീസ് രേഖപ്പെടുത്തിയ മൊഴി കോടതിയിലുണ്ട്. അമ്മയെ വിസ്തരിച്ചില്ല.രമ്യ നമ്പീശനെ വിസ്തരിച്ചു. ആ മൊഴികളിലെല്ലാം അതിജീവിതയ്ക്ക് സിനിമയിലും അല്ലാതെയും ഒരു ശത്രുവും ഇല്ലെന്നാണ് പറയുന്നത്. പിന്നെ ദിലീപ് എങ്ങനെ ശത്രുവാകും.
പോലീസ് രേഖപ്പെടുത്തിയ മൊഴിയൊന്നും സത്യമല്ല. കേസിന്റെ ആവശ്യത്തിനായി പോലീസ് മൊഴി രേഖപ്പെടുത്തും. മൊഴി മാറ്റിയ പ്രോസിക്യൂഷന്‍ സാക്ഷിയൊക്കെയുണ്ട്. 2022 ഏപ്രിലില്‍ തീരേണ്ട കേസാണിത്. ദിലീപിനെ വേട്ടയാടി. ബാലചന്ദ്രകുമാര്‍ ഗൂഡാലോചനയുടെ ഭാഗമാണ്. അയാള്‍ വന്നത് ആസൂത്രിതമായിട്ടായിരുന്നു. ദിലീപിനെ കുടുക്കുന്നതില്‍ അന്നത്തെ സീനിയര്‍ ഉദ്യോഗസ്ഥയ്ക്കും ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നു.രാമന്‍ പിള്ള പറഞ്ഞു.