അഭിറാം മനോഹർ|
Last Modified തിങ്കള്‍, 8 ഡിസംബര്‍ 2025 (11:47 IST)
നടിയെ ആക്രമിച്ച കേസ് കേരളം ഒന്നടങ്കം ചര്‍ച്ചയാകുമ്പോള്‍ 8 വര്‍ഷത്തിനിടെ കേസുമായി ബന്ധപ്പെട്ട് നടന്നത് ഒട്ടനേകം സംഭവങ്ങളാണ്. ഇതില്‍ പ്രധാനപ്പെട്ടതാണ് അന്വേഷണസംഘത്തിന്റെ മുന്നില്‍ നടന്ന സാക്ഷികളുടെ കൂറുമാറ്റങ്ങള്‍. കേസിന്റെ വിചാരണ വേളയില്‍ 28 സാക്ഷികളാണ് മൊഴി മാറ്റിയത്. ഇതില്‍ സിദ്ദിഖ്, ഭാമ തുടങ്ങിയവരുടെ നിലപാട് മാറ്റം വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.
ആക്രമിക്കപ്പെട്ട നടിയുമായി നടന്‍ ദിലീപിനുള്ള ശത്രുത വെളിപ്പെടുത്തുന്നതായിരുന്നു ആദ്യം വന്ന മൊഴികള്‍. കൊച്ചിയിലെ അബാദ് പ്ലാസ് ഹോട്ടലില്‍ വെച്ച് സംഘടിപ്പിച്ച താര സംഘടനയുടെ റിഹേഴ്‌സല്‍ വേദിയില്‍ വെച്ച് ദിലീപ് ഇരയെ പരസ്യമായി ഭീഷണിപ്പെടുത്തൊയെന്നും കത്തിച്ചുകളയുമെന്ന് പറഞ്ഞിരുന്നുവെന്നും ഭാമയും സിദ്ദിഖും ആദ്യം മൊഴി നല്‍കിയിരുന്നു. എന്നാല്‍ വിചാരണ വേളയില്‍ ഇക്കാര്യം അറിയില്ലെന്നാണ് ഇരുവരും മൊഴി നല്‍കിയത്. കാവ്യയുമായുള്ള ബന്ധം വെളിപ്പെടുത്തിയതില്‍ നടിയുടെ പങ്കില്‍ ദിലീപിന് ദേഷ്യമുണ്ടായിരുന്നുവെന്ന് ഇരുവരും പറഞ്ഞിരുന്നു. എന്നാല്‍ ഈ മൊഴികള്‍ ഇവര്‍ പിന്നീട് പിന്‍വലിച്ചു.
സിനിമകളില്‍ തന്റെ അവസരങ്ങള്‍ നിഷേധിച്ചെന്നും ഇതിന് പിന്നില്‍ ദിലീപാണെന്നും കാണിച്ച് നടി അഭിനേതാക്കളുടെ സംഘടനയില്‍ രേഖാമൂലം പരാതി നല്‍കിയിരുന്നതായി താരസംഘടനയായ അമ്മയുടെ അന്നത്തെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു മൊഴി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് അത്തരമൊരു പരാതി തനിക്കോര്‍മയില്ലെന്ന് ഇടവേള ബാബു മൊഴി മാറ്റി. ബിന്ദു പണിക്കര്‍, നിര്‍മാതാവ് രഞ്ജിത് എന്നിങ്ങനെ 28 പേരാണ് കേസിന്റെ വിചാരണവേളയില്‍ മൊഴി മാറ്റിയത്.