220 അധ്യയന ദിവസം ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി

അക്കാദമിക് പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് അധ്യാപകര്‍ക്ക് മികച്ച പരിശീലനമാണ് നല്‍കുന്നത്

V Sivankutty
രേണുക വേണു| Last Modified തിങ്കള്‍, 3 ജൂണ്‍ 2024 (15:13 IST)
V Sivankutty

അക്കാദമിക് പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് ഈ വര്‍ഷം 220 അധ്യയന ദിവസം ഉറപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. 220 ദിവസത്തെ കലണ്ടറാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞവര്‍ഷം 205 ദിവസമായിരുന്നു. പുതിയ കലണ്ടര്‍ പ്രകാരം 15 ദിവസംകൂടി ഈ വര്‍ഷം കുട്ടികള്‍ക്ക് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

എറണാകുളം എളമക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

അക്കാദമിക് പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് അധ്യാപകര്‍ക്ക് മികച്ച പരിശീലനമാണ് നല്‍കുന്നത്. 80,000 അധ്യാപകര്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ (എ.ഐ) പരിശീലനം നല്‍കി. രാജ്യത്ത് തന്നെ ഇത് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. ഒരു ജില്ലയില്‍ ഒരു മോഡല്‍ സ്‌കൂള്‍ എന്നത് ഈ വര്‍ഷം തന്നെ ആരംഭിക്കും. ഭിന്നശേഷി സൗഹൃദമായിരിക്കും സംസ്ഥാനത്തെ സ്‌കൂളുകള്‍. പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :