ബാലഭാസ്‌കർ അന്തരിച്ചു; മറഞ്ഞത് വയലിൻ ഈണങ്ങളുടെ ചക്രവർത്തി

ബാലഭാസ്കർ, തേജസ്വിനി ബാല, ലക്ഷ്മി, Balabhaskar, Thejaswini Bala, lakshmi
തിരുവനന്തപുരം| BIJU| Last Modified ചൊവ്വ, 2 ഒക്‌ടോബര്‍ 2018 (08:22 IST)
കാറപകടത്തിൽ പരുക്കേറ്റ് ചികിത്‌സയിലായിരുന്ന പ്രശസ്‌ത വയലിനിസ്റ്റ് ബാലഭാസ്‌കർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം. അപകടത്തിൽ ബാലഭാസ്കറിന്റെ മകൾ തേജസ്വിനി ബാല(2) നേരത്തേ മരിച്ചിരുന്നു. ബാലഭാസ്കറിന്റെ ഭാര്യ ലക്‌ഷ്മി ഗുരുതരമായ പരുക്കുകളോടെ ചികിത്‌സയിലാണ്.

അപകടത്തിൽ ബാലഭാസ്‌കറിന്റെ തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും ഗുരുതരമായി പരുക്കേറ്റിരുന്നു. അദ്ദേഹത്തെ നട്ടെല്ലിനും തലച്ചോറിനും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. രണ്ട് ശസ്ത്രക്രിയകളും വിജയമായിരുന്നെങ്കിലും രക്തസമ്മർദ്ദത്തിലുള്ള വ്യതിയാനം കാരണം സ്ഥിതി ഗുരുതരമായി തുടർന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.

ശസ്ത്രക്രിയയുടെ പിറ്റേദിവസം ബാലഭാസ്കറിന്റെ ഒരു കണ്ണ് കുറച്ചുസമയം തുറന്നിരുന്നു. മരുന്നുകളോട് ശരീരം പ്രതികരിക്കുന്നുമുണ്ടായിരുന്നു. രക്തസമ്മർദ്ദത്തിലെ വ്യതിയാനങ്ങളാണ് ആശങ്കയ്ക്ക് വകനൽകിയത്. അതിൽ മാറ്റമുണ്ടായാൽ ബാലഭാസ്കർ ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷ ഡോക്ടർമാർക്കുണ്ടായിരുന്നു. എന്നാൽ ചൊവ്വാഴ്ച പുലർച്ചെ ഹൃദയാഘാതമുണ്ടാവുകയും ബാലഭാസ്കർ മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

സെപ്റ്റംബർ 25ന് പുലർച്ചെ നാലരയോടെയാണ് തിരുവനന്തപുരത്ത് വച്ച് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്. ബാലഭാസ്കറിന്റെ സുഹൃത്തായ അർജുൻ ആണ് കാറോടിച്ചിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടത്തിന് കാരണമായതെന്നാണ് നിഗമനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :