ക്രിപ്‌റ്റോ നിരോധിച്ചേക്കില്ല: ആസ്‌തിയായി സെബിക്ക് കീഴിൽ കൊണ്ടുവന്നേക്കും

അഭിറാം മനോഹർ| Last Modified വെള്ളി, 3 ഡിസം‌ബര്‍ 2021 (19:42 IST)
ക്രിപ്‌റ്റോകറൻസി നിരോധിക്കുന്നതിനുപകരം ആസ്തിയായി പരിഗണിച്ച് സെബിയുടെ നിയന്ത്രണത്തിന് കീഴിൽ കൊണ്ടുവരാൻ സാധ്യത. നിർദിഷ്ട നിയമപ്രകാരം ക്രിപ്‌റ്റോകറൻസിയെ ക്രി‌പ്‌റ്റോ അസറ്റ് എന്ന് പുനർനാമകരണം ചെയ്‌ത് സെബിയുടെ പരിധിയിൽ ഉൾപ്പെടുത്താനാണ് സാധ്യത.

ഇതോടെ ക്രിപ്‌റ്റോ എക്‌സ്ചേഞ്ചുകളും സെബിയുടെ നിയന്ത്രണത്തിലാകും. സെബി രജിസ്‌ട്രേഡ് പ്ലാറ്റ്‌ഫോമിലൂടെയും എക്‌സ്‌ചേഞ്ചുകളിലൂടെയുമാകും ഇടപാട് സാധ്യമാകുക. നിയന്ത്രണങ്ങൾ ലംഘിച്ചാൽ 20 കോടി രൂപവരെ പിഴയും തടവും നേരിടേണ്ടിവന്നേക്കാം.

നിലവിൽ ക്രിപ്‌റ്റോ ഇടപാട് നടത്തുന്ന എക്‌സ്‌ചേഞ്ചുകൾക്ക് സെബിയിൽ രജിസ്റ്റർ ചെയ്യാൻ നിശ്ചിത സമയം അനുവദിക്കും. സെബിയുടെ നിയന്ത്രണംവരുന്നതോടെ ഇടപാടുകൾ സുതാര്യമാകുകയും ദിനംപ്രതിയെന്നോണം വരുന്ന പുതിയ പ്ലാറ്റ്‌ഫോമുകൾക്ക് തടയിടാനും കഴിയും.

നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിന് ആഗോളതലത്തിലുള്ള കെവൈസി മാനദണ്ഡങ്ങൾ, നിക്ഷേപക സംരക്ഷണ സംവിധാനം നികുതിവ്യവസ്ഥകൾ തുടങ്ങിയവ രൂപപ്പെടുത്തുകയും നടപ്പിലാക്കുകയും ചെയ്യുന്നതാകും വെല്ലുവിളി. നിലവിൽ ക്രിപ്‌റ്റോക്ക് ആഗോളതലത്തിൽപ്പോലും റെഗുലേറ്ററി സംവിധാനമില്ല. എല്ലാ ഇടപാടുകളും എക്‌സ്‌ചേഞ്ചുകളിലൂടെമാത്രമാണ്.

അതിനാൽ ക്രിപ്‌റ്റോ ഇടപാ‌ടുകൾ സൂക്ഷിക്കാൻ കേന്ദ്രീകൃത ഡീമാറ്റ് സംവിധാനം ഒരുക്കേണ്ടിവന്നേക്കാം.ക്രിപ്‌റ്റോയെ ആസ്തിയായി പരിഗണിക്കുന്നതോടൊപ്പം റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന ഡിജിറ്റല്‍ കറന്‍സിയുമായി സാമ്യമില്ലെന്ന് ഉറപ്പാക്കുമെന്നുമാണ് റിപ്പോർട്ടുകൾ. ഇപ്പോള്‍ നടക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ മൂന്നാംആഴ്ച പുതുക്കിയ ബില്ല് അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :