Sanju Samson : ടീം നായകൻ റുതുരാജായിരിക്കാം, പക്ഷേ ചെന്നൈയെ ഒറ്റയ്ക്ക് തോളിലേറ്റുന്ന ലീഡർ ചേട്ടൻ തന്നെ

ഐപിഎല്ലില്‍ ഒരിക്കല്‍ കൂടി ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിനെ ഒറ്റയ്ക്ക് വിജയത്തിലേക്ക് നയിച്ച് മലയാളി താരം സഞ്ജു സാംസണ്‍.

Sanju Samson, CSK vs MI, Chennai Leadership,Ruturaj Gaikwad
ജിതിൻരാജ് കെ വി| Last Modified വെള്ളി, 24 ഏപ്രില്‍ 2026 (11:20 IST)
ഐപിഎല്ലില്‍ ഒരിക്കല്‍ കൂടി ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിനെ ഒറ്റയ്ക്ക് വിജയത്തിലേക്ക് നയിച്ച് മലയാളി താരം സഞ്ജു സാംസണ്‍. രാജസ്ഥാനില്‍ നിന്ന് ചെന്നൈയിലേക്കെത്തിയ ശേഷം ആദ്യമത്സരങ്ങളില്‍ നിറം മങ്ങിയിരുന്നെങ്കിലും വമ്പന്‍ സ്‌കോറുകള്‍ ശീലമാക്കിയിരിക്കുകയാണ് സഞ്ജു. സീസണില്‍ 3 മത്സരങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വിജയിച്ചപ്പോള്‍ 3 മത്സരങ്ങളിലും ടീമിന്റെ ടോപ് സ്‌കോറര്‍ ആയിരുന്നത് സഞ്ജുവായിരുന്നു.

മുംബൈക്കെതിരെ ചെന്നൈ 207 റണ്‍സ് നേടിയപ്പോള്‍ ഇതില്‍ പകുതിയോളം റണ്‍സ് ഒറ്റയ്ക്ക് അടിച്ചെടുത്തത് സഞ്ജുവായിരുന്നു. ആദ്യ പന്ത് മുതല്‍ അവസാന പന്ത് വരെ ബാറ്റ് ചെയ്ത സഞ്ജു അവസാന പന്തിലാണ് ചെന്നൈ കുപ്പായത്തിലെ തന്റെ രണ്ടാം സെഞ്ചുറി കുറിച്ചത്. വെറും 7 ഇന്നിങ്ങ്‌സുകളില്‍ നിന്നാണ് സഞ്ജുവിന്റെ ഈ നേട്ടം. മുംബൈ ഇന്ത്യന്‍സിനെതിരെ സെഞ്ചുറിപ്രകടനം നടത്തുന്ന ആദ്യ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരമെന്ന റെക്കോര്‍ഡും മത്സരത്തില്‍ സഞ്ജു സ്വന്തമാക്കി.


ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ സെഞ്ചുറി പ്രകടനം നടത്തി വിമര്‍ശകരുടെ വായടപ്പിച്ച സഞ്ജു കൊല്‍ക്കത്തയ്‌ക്കെതിരെയും ചെന്നൈയുടെ ടോപ് സ്‌കോററായിരുന്നു. മുംബൈക്കെതിരെ 2 ടീമുകളിലെയും ബാറ്റര്‍മാര്‍ പതറിയ പിച്ചിലാണ് സഞ്ചുവിന്റെ സെഞ്ചുറി. സഞ്ജുവിന്റെ പ്രകടനം കഴിഞ്ഞാല്‍ 37 റണ്‍സെടുത്ത തിലകാണ് മത്സരത്തിലെ ടോപ് സ്‌കോറര്‍ എന്ന് മാത്രം മതി സഞ്ജുവിന്റെ ഇന്നിങ്ങ്‌സിനെ പ്രശംസിക്കാന്‍.


നായകന്‍ റുതുരാജ് ഗെയ്ക്ക്വാദാണെങ്കിലും ചെന്നൈ ബാറ്റിങ്ങിനെ ഒറ്റയ്ക്ക് തോളിലേറ്റുന്നത് സഞ്ജു സാംസണാണ്. റുതുരാജ് ഗെയ്ക്ക്വാദും മധ്യനിരയില്‍ ഡെവാള്‍ഡ് ബ്രെവിസും ശിവം ദുബെയും അവസരത്തിനൊത്ത് ഉയരാത്തതിനാല്‍ വലിയ സമ്മര്‍ദ്ദത്തിന് നടുവിലാണ് സഞ്ജു ബാറ്റ് ചെയ്യുന്നത്. എന്നാല്‍ ചെന്നൈ കളിച്ച 3 മത്സരങ്ങളിലും ഈ ഉത്തരവാദിത്തം ഏറ്റെടുത്ത് ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ സഞ്ജുവിനായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :