സാം കറനെ സ്ക്വാഡിൽ ഉൾപ്പെടുത്താൻ രാജസ്ഥാൻ വിദേശതാരത്തെ കൈവിടണം, സഞ്ജു ട്രേഡിൽ വീണ്ടും തടസ്സം

Rajasthan Royals, Sanju samson Trade, Sam curran, CSK- RR Deal,സഞ്ജു സാംസൺ, രാജസ്ഥാൻ റോയൽസ്, സാം കറൻ, ചെന്നൈ സൂപ്പർ കിംഗ്സ്
അഭിറാം മനോഹർ| Last Modified ബുധന്‍, 12 നവം‌ബര്‍ 2025 (12:53 IST)
ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിലേക്കെത്താനുള്ള സഞ്ജു സാംസന്റെ കാത്തിരിപ്പ് നീളുന്നു. രവീന്ദ്ര ജഡേജയേയും സാം കറനിനെയും രാജസ്ഥാന് കൈമാറി സഞ്ജുവിനെ സ്വന്തമാക്കാനാണ് ചെന്നൈ നീക്കം. ഇത് സംബന്ധിച്ച് ഇരു ഫ്രാഞ്ചൈസികളും ധാരണയിലെത്തിയതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ ഡീല്‍ നടക്കുമെന്നാണ് ക്രിക്കറ്റ് ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ സാം കറനെ ഉള്‍പ്പെടുത്താന്‍ നിലവിലെ വിദേശതാരങ്ങളില്‍ ഒരാളെ ഒഴിവാക്കേണ്ടിവരുമെന്ന അവസ്ഥയിലാണ് രാജസ്ഥാന്‍. ഇതാണ് പുതിയ പ്രതിസന്ധിക്ക് കാരണം.

ചെന്നൈയില്‍ 2.4 കോടി രൂപയാണ് സാം കറന്റെ പ്രതിഫലം.നിലവില്‍ രാജസ്ഥാന്റെ കൈയില്‍ 30 ലക്ഷം രൂപ മാത്രമാണ് ലേലത്തിന് ബാക്കിയുള്ളത്. അതിനാല്‍ തന്നെ വിലയേറിയ താരങ്ങളെ റിലീസ് ചെയ്‌തെങ്കില്‍ മാത്രമെ സാം കറനെ ടീമില്‍ ഉള്‍ക്കൊള്ളിക്കാന്‍ രാജസ്ഥാന് കഴിയു. നിലവില്‍ 8 വിദേശതാരങ്ങളെ മാത്രമെ ഒരു ഫ്രാഞ്ചൈസിക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കു. രാജസ്ഥാനില്‍ നിലവില്‍ 8 വിദേശതാരങ്ങളുള്ളതിനാല്‍ നിലവില്‍ ടീമിലുള്ള വിദേശതാരങ്ങളില്‍ ആരെയെങ്കിലും രാജസ്ഥാന് ഒഴിവാക്കേണ്ടിവരും.

രവീന്ദ്ര ജഡേജ, സാം കറന്‍ എന്നീ ഓള്‍റൗണ്ടര്‍മാര്‍ ടീമിലെത്തുന്നതോടെ രാജസ്ഥാന് ബൗളിങ്ങില്‍ കൂടുതല്‍ ഫ്‌ലെക്‌സിബിലിറ്റി ലഭിക്കും. ആയതിനാല്‍ തന്നെ കഴിഞ്ഞ താരലേലത്തില്‍ സ്വന്തമാക്കിയ വാനിന്ദു ഹസരങ്ക, മതീഷ തീക്ഷണ തുടങ്ങിയ വിദേശബൗളര്‍മാരില്‍ ആരെയെങ്കിലുമാകും രാജസ്ഥാന്‍ ഒഴിവാക്കുക എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ആരെയായിരിക്കും റിലീസ് ചെയ്യുക എന്നത് വ്യക്തമാക്കിയെങ്കില്‍ മാത്രമെ ഐപിഎല്‍ നിയമപ്രകാരം സാം കറനെ സ്വന്തമാക്കാന്‍ രാജസ്ഥാനാകു.

അതേസമയം ജഡേജ, സഞ്ജു സാംസണ്‍, സാം കറന്‍ എന്നിവരില്‍ നിന്ന് ഫ്രാഞ്ചൈസികള്‍ താരക്കൈമാറ്റത്തിനുള്ള സമ്മതപത്രങ്ങള്‍ ഒപ്പിട്ടുവാങ്ങി. സാം കറനെ ഉള്‍ക്കൊള്ളാന്‍ രാജസ്ഥാന്‍ ഇടം കണ്ടെത്തുന്നതോടെ ഡീല്‍ നിലവില്‍ വരും. ഈ മാസം 15ന് മുന്‍പ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :