ബംഗ്ലാദേശില്‍ പൊതുതെരഞ്ഞെടുപ്പിനിടെ പ്രതിപക്ഷവും പൊലീസും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടല്‍ തുടരുന്നു. തിങ്കളാഴ്ച നാലു പേര്‍ കൂടി കൊല്ലപ്പെട്ടതോടെ ഇതുവരെ മരിച്ചവരുടെ എണ്ണം 25 ആയി. ഇന്ന് കൊല്ലപ്പെട്ടവരില്‍ പിതാവും മകനും ഉള്‍പ്പെടും. ധാക്കയിലെ ആശുപത്രിയില്‍ കഴിയുന്ന രണ്ടുപേരുടെ നില ഗുരുതരമാണ്.
വോട്ടെടുപ്പിനിടെ കഴിഞ്ഞ ദിവസം രാജ്യവ്യാപകമായി 200 പോളിങ് സ്റ്റേഷനുകള്‍ക്ക് തീവെച്ചു. ദിനാജ് പൂര്‍, രാങ്പൂര്‍, നീല്‍ഫാമരി, ഫെനി, മുഷിങ്ഗഞ്ച്, ലക്ഷ്മിപൂര്‍ ജില്ലകളില്‍ നിന്നാണ് കൂടുതല്‍ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അവാമിലീഗ് നേതാവ് അതീതുര്‍ റഹ്മാന്‍ കൊല്ലപ്പെട്ടവരില്‍ പെടുന്നു.
ഹെലേനാ ഖന്ദുനാ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പോളിങ് സ്റ്റേഷനിലേക്ക് പോകുംവഴിയാണ് അദ്ദഹേം കുത്തേറ്റ് മരിച്ചത്. വടക്കുപടിഞ്ഞാറന്‍ താക്കൂര്‍ ഗാവില്‍ പോങ് സ്റ്റേഷനുനേരെയുണ്ടായ ആക്രമണത്തില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നു. ദിനാജ് പൂരിലെ പാര്‍ബത്പൂരിലുണ്ടായ ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥനും മരിച്ചിട്ടുണ്ട്. പലയിടങ്ങളിലും സംഘര്‍ഷാന്തരീക്ഷം നിലനില്‍ക്കുന്നതിനാല്‍ വാഹന ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടിട്ടുണ്ട്.