20 വര്‍ഷം മുന്‍പ് ഇതേ ദിവസം അമേരിക്ക നടുങ്ങി ! 110 നിലയുള്ള യു.എസ്. വ്യാപാര കേന്ദ്രത്തിന്റെ ഇരട്ട ഗോപുരങ്ങള്‍ തകര്‍ത്ത് അല്‍ ഖായിദ

രേണുക വേണു| Last Modified ശനി, 11 സെപ്‌റ്റംബര്‍ 2021 (08:15 IST)

അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് 20 വര്‍ഷം. സെപ്റ്റംബര്‍ 11 (9/11) എന്ന ദിവസം ലോകം ഒരിക്കലും മറക്കില്ല. 2001 സെപ്റ്റംബര്‍ 11 നാണ് അല്‍ ഖായിദ തീവ്രവാദികളുടെ സംഘം വടക്കുകിഴക്കന്‍ യു.എസില്‍ നിന്ന് കാലിഫോര്‍ണിയയിലേക്ക് പറന്ന നാല് വിമാനങ്ങള്‍ തട്ടിയെടുത്തതാണ് ഭീകരാക്രമണത്തിന്റെ തുടക്കം. ഉസാമ ബിന്‍ലാദന്‍ ആയിരുന്നു ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍. പിടിച്ചെടുത്ത വിമാനങ്ങളില്‍ രണ്ടെണ്ണം ന്യൂയോര്‍ക്ക് സിറ്റിയിലെ യു.എസ്. വ്യാപാര കേന്ദ്രത്തിന്റെ (വേള്‍ഡ് ട്രേഡ് സെന്റര്‍) ഇരട്ടഗോപുരങ്ങള്‍ തകര്‍ക്കുകയായിരുന്നു. ഒരു വിമാനം പ്രതിരോധ ആസ്ഥാനമായ വാഷിങ്ടണ്‍ ഡി.സി.യിലെ പെന്റഗണിലും വന്‍ നാശനഷ്ടമുണ്ടാക്കി. ഭീകരാക്രമണത്തില്‍ 19 ഭീകരര്‍ ഉള്‍പ്പെടെ 2996 പേരാണ് കൊല്ലപ്പെട്ടത്. 25,000 ത്തില്‍ അധികം പേര്‍ക്ക് പരുക്കേറ്റു. ജോര്‍ജ് ഡബ്‌ള്യു. ബുഷ് ആയിരുന്നു അക്കാലത്ത് അമേരിക്കയുടെ പ്രസിഡന്റ്. 2001 ലെ ഭീകരാക്രമണത്തിനായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഉസാമ ബിന്‍ലാദന്‍ പദ്ധതിയിട്ടിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :