ഭീമന്‍ സോളാര്‍ കൊടുങ്കാറ്റ് ഭൂമണ്ഡലത്തില്‍ എത്തി, ശാസ്ത്രലോകം ആശങ്കയില്‍

ലണ്ടൻ| VISHNU N L| Last Modified ബുധന്‍, 24 ജൂണ്‍ 2015 (13:58 IST)
സൂര്യനില്‍ നിന്ന് പുറപ്പെട്ട ഭീമന്‍ സോളാര്‍ കൊടുങ്കാറ്റ് ഭൂമണ്ഡലത്തില്‍ എത്തിയതായി കാലാവസ്ഥാ പ്രവചന ഏജന്‍സികൾ അറിയിച്ചു. വൈദ്യുതി ശൃംഖലകള്‍, ഗ്ലോബല്‍ പൊസിഷനിങ് സംവിധാനം (ജിപിഎസ്) എന്നിവയുള്‍പ്പെടെ നിരവധി സാങ്കേതിക മേഖലകളെ തകർക്കാൻ ശേഷിയുള്ളതാണ് ഇപ്പോള്‍ ഭൂമിയുടെ കാന്തിക മേഖലകളില്‍ എത്തിയതെന്ന് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

സൂര്യനിൽ നിന്നുള്ള പ്രോട്ടോണുകളുടെ പ്രവാഹത്തിൽ നിന്നാണ് സോളാർ കൊടുങ്കാറ്റ് രൂപപ്പെടുന്നത്. എന്നാൽ ഇതിൽ ഭൗമമണ്ഡലത്തിൽ എത്തുന്നതിൽ ഭൂരിഭാഗവും ഭൂമിക്കു ചുറ്റുമുള്ള കാന്തികമണ്ഡലത്തിൽ എത്തുന്നതോടെ ശക്തി കുറയും. തുടർന്ന് ഭൂമിയുടെ ഇരുവശങ്ങളിലൂടെയും നീങ്ങിപോകാറാണ് പതിവ്. സ്ഥിരമായി സോളാര്‍ കൊടുങ്കാറ്റ് ഇത്തരത്തില്‍ എത്താറുണ്ട്. എന്നാല്‍ അവയെ ഭൂമിയില്‍ പ്രവേശിപ്പിക്കാന്‍ ഭൂമിയുടെ കാന്തിക മണ്ഡലം അനുവദിക്കാറില്ല.

എന്നാല്‍, ഊര്‍ജം കൂടിയ കണങ്ങള്‍ ഭൂമിയുടെ കാന്തികമണ്ഡലത്തെ തകർത്ത് മുന്നേറും. ഇപ്പോള്‍ വന്നിരിക്കുന്നതും കാന്തിക മന്‍ഡലത്തെ തകര്‍ത്ത് മുന്നേറാന്‍ ശേഷിയുള്ളതാണ്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് ഇത്രയും വലിയ സോളാർ കൊടുങ്കാറ്റ് ഉണ്ടാകുന്നത്. സാങ്കേതിക ലോകത്ത് ഏറെ നാശം വിതച്ചേക്കാവുന്ന സോളാർ കൊടുങ്കാറ്റ് കഴിഞ്ഞ തിങ്കളാഴ്ചയാണ് ഭൂമിയില്‍ എത്തിയത്.

2005 സെപ്തംബറിൽ ഭൂമിയിലെത്തിയ സോളാർ കൊടുങ്കാറ്റിനു സമാനമായ ഒന്നാണിതെന്നും തുടർ ദിവസങ്ങളിൽ ഇതിന്റെ പ്രതിഫലനങ്ങള്‍ കണ്ടേക്കുമെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ജിപിഎസ് സംവിധാനങ്ങളില്‍ ചില പ്രശ്നങ്ങള്‍ കണ്ടെങ്കിലും പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ല. ഇത്തരം സോളാർ കൊടുങ്കാറ്റുകൾ ധ്രുവപ്രദേശങ്ങളിലൂടെ പോകുന്ന വിമാനങ്ങളുടെ പ്രവർത്തനങ്ങളെ ബാധിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ഇതിനിടെ സോളാർ കൊടുങ്കാറ്റ് ഭൗമമണ്ഡലത്തിൽ എത്തിയതോടെ ലോകത്തിന്റെ വിവിധ സ്ഥലങ്ങളിൽ ധ്രുവദീപ്തികൾ ദൃശ്യമായി. അടുത്തിടെയുണ്ടായ ഏറ്റവും മനോഹരമായ കാഴ്ചകളാണ് ധ്രുവദീപ്തികൾ സമ്മാനിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സോളാർ കൊടുങ്കാറ്റ് ഭൗമമണ്ഡലത്തിൽ ഏകദേശം 100 കിലോമീറ്റർ വരെ സമീപത്തെത്തുമ്പോഴാണ് ധ്രുവദീപ്തികൾ ഉണ്ടാകുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :