Iran Pak Crisis: പാകിസ്ഥാനിലേക്ക് മിസൈൽ തൊടുത്ത് ഇറാൻ, 2 മരണം: കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് പാക് മുന്നറിയിപ്പ്

അഭിറാം മനോഹർ| Last Modified ബുധന്‍, 17 ജനുവരി 2024 (13:19 IST)
പാകിസ്ഥാനില്‍ ഇറാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ 2 കുട്ടികള്‍ കൊല്ലപ്പെട്ടു. 3 പേര്‍ക്ക്ക് പരിക്കുണ്ട്. ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന ബലൂചിസ്ഥാന്റെ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയിലെ ഒരു ഗ്രാമത്തിലാണ് ചൊവ്വാഴ്ച ഇറാന്‍ വ്യോമാക്രമണം നടത്തിയത്. തീവ്രവാദ സംഘടനയായ ജയ്ഷ് അല്‍ അദ്‌ലിനെ ലക്ഷ്യം വെച്ചാണ് ആക്രമണമെന്ന് ഇറാന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. 2012ല്‍ രൂപം കൊണ്ട ജയ്ഷ് അല്‍ അദ്ല്‍ എന്ന സുന്നി തീവ്രവാദഗ്രൂപ്പ് പാകിസ്ഥാന്റെ അതിര്‍ത്തിപ്രദേശങ്ങളിലാണ് രൂപം കൊണ്ടതെങ്കിലും ഇറാനില്‍ നിരവധി സ്‌ഫോടനങ്ങള്‍ നടത്തിയ സംഘടനയാണ്. ഈ സാഹചര്യത്തിലാണ് രാജ്യാതിര്‍ത്തി കടന്നുകൊണ്ടുള്ള ഇറാന്റെ ആക്രമണം.

അതേസമയം ഇറാന്റെ നീക്കം നിയമവിരുദ്ധമായ നടപടിയാണെന്ന് പാകിസ്ഥാന്‍ പ്രതികരിച്ചു. സംഭവത്തില്‍ ഇറാന്‍ നല്‍കിയ ന്യായീകരണത്തെയും പാകിസ്ഥാന്‍ തള്ളികളഞ്ഞു. ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ ഇറാഖിന്റെ ആസ്ഥാനെത്തിനെതിരെയും ഇറാന്‍ കഴിഞ്ഞദിവസം ആക്രമണം നടത്തിയിരുന്നു. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ സിറിയയിലെ താവളങ്ങള്‍ക്കെതിരെയും ഇറാന്‍ ആക്രമണമുണ്ടായി. ഇതിന് പിന്നാലെയാണ് പാകിസ്ഥാനിലും ഇറാന്‍ ആക്രമണം നടത്തിയത്. രണ്ട് നിരപരാധികളായ കുട്ടികളുടെ മരണത്തിനും മൂന്ന് പെണ്‍കുട്ടികള്‍ക്ക് പരിക്കേല്‍ക്കാനും ഇറാന്റെ ആക്രമണം കാരണമായെന്നും പ്രകോപനമില്ലാതെ ഇറാന്‍ നല്‍കിയ ആക്രമണത്തെ പാകിസ്ഥാന്‍ ശക്തമായി അപലപിക്കുന്നുവെന്നും പാക് വിദേശകാര്യ മന്ത്രാലയ വക്താവ് മുംതാസ് സഹ്‌റ ബലോച് പ്രസ്താവനയില്‍ പറഞ്ഞു.

പാകിസ്ഥാന്റെ പരമാധികാരത്തിന്മേലുള്ള ഈ കടന്നുകയറ്റത്തെ അംഗീകരിക്കാനാവില്ലെന്നും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇത് ഇടയാക്കുമെന്നും പാക് വിദേശ കാര്യ വക്താവ് ചൂണ്ടിക്കാട്ടി. അതേസമയം ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് പാക് തീവ്രവാദ സംഘടനയുടെ ആസ്ഥാനം തകര്‍ത്തതായാണ് ഇറാനിയന്‍ ഔദ്യോഗിക വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :