അഭിറാം മനോഹർ|
Last Modified വെള്ളി, 9 ജനുവരി 2026 (12:43 IST)
ഇറാന്‍: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെയും സര്‍ക്കാര്‍ അടിച്ചമര്‍ത്തലുകളെയും എതിര്‍ത്ത്
പ്രക്ഷോഭങ്ങള്‍ ശക്തമാകുന്നതിനിടെ രാജ്യത്തുടനീളം സമ്പൂര്‍ണ ഇന്റര്‍നെറ്റ് അടച്ചുപൂട്ടല്‍ നടപ്പാക്കി ഇറാന്‍. ഡിസംബര്‍ 28 മുതല്‍ ആരംഭിച്ച പ്രതിഷേധങ്ങളില്‍ ഇതുവരെ 45 പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടതായി നോര്‍വേ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ എട്ട് കുട്ടികളും ഉള്‍പ്പെടുന്നു. നൂറോളം നഗരങ്ങളില്‍ പ്രതിഷേധം വ്യാപിച്ചതോടെ സുരക്ഷാ സേന അക്രമാസക്തമായ നടപടികളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ടെഹ്‌റാനില്‍ തുടങ്ങിയ സമരം ഇസ്ഫഹാന്‍, അബാദാന്‍, കെര്‍മാന്‍ഷാ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കെല്ലാം വ്യാപിച്ചുകഴിഞ്ഞു. ഏകാധിപതിക്ക് മരണം, പഹ്ലവി തിരിച്ചുവരും തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നത്.
പുറത്താക്കപ്പെട്ട കിരീടാവകാശി രേസാ പഹ്ലവി ഖമനേയിക്കെതിരായ പ്രക്ഷോഭങ്ങള്‍ ശക്തമാക്കാന്‍ ആഹ്വാനം ചെയ്തതിന് പിന്നാലെ
വ്യാഴാഴ്ച രാത്രി 8 മണിക്ക് ആയിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങിയതിനു തൊട്ടുപിന്നാലെയാണ് ഇന്റര്‍നെറ്റ് കണക്ഷന്‍ ഭരണകൂടം വിച്ഛേദിച്ചത്. രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയാണ് പ്രധാനമായും പ്രതിഷേധങ്ങള്‍ക്ക് കാരണം. ഭക്ഷ്യവസ്തുക്കളുടെയും അവശ്യ സാധനങ്ങളുടെയും വില കുത്തനെ ഉയരുകയും വൈദ്യുതി, വാതക വിതരണം പതിവായി തടസ്സപ്പെടുന്നതും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്. 2022ലെ മഹ്സ അമീനിയുടെ മരണത്തിനുശേഷമുള്ള ഏറ്റവും വലിയ പ്രതിഷേധമാണിതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. സുരക്ഷാസേന പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണൂര്‍ വാതകം പ്രയോഗിക്കുകയും 2,000ത്തോളം വരുന്ന പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.
ആശുപത്രികളില്‍ റെയ്ഡ് നടത്തി പരിക്കേറ്റ പ്രതിഷേധക്കാരെ പിടികൂടിയതായും റിപ്പോര്‍ട്ടുകളുണ്ട്. കലാപകാരികള്‍ അവരുടെ സ്ഥാനത്ത് നില്‍ക്കണമെന്നാണ് ഇറാനിയന്‍ പരമോന്നത നേതാവായ അയത്തുള്ള അലി ഖമനേയി വ്യക്തമാക്കിയത്.ഇറാഖിലെ ശിയാ മിലിഷ്യ സംഘടനകളിലെ 800 അംഗങ്ങളെ പ്രതിഷേധം അടിച്ചമര്‍ത്താന്‍ ഇറാന്‍ നിയോഗിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം വിഷയത്തില്‍ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ ഇറാന്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. ആംനസ്റ്റി ഇന്റര്‍നാഷണലും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചും സുരക്ഷാ സേനയുടെ അനാവശ്യ ബലപ്രയോഗത്തെ അപലപിച്ചു. പ്രതിഷേധക്കാര്‍ക്ക് ഇസ്രായേല്‍ സോഷ്യല്‍ മീഡിയയിലൂടെ പിന്തുണ അറിയിച്ചു. 2019ലെയും 2022ലെയും പ്രതിഷേധങ്ങള്‍ക്കിടെയും ഇറാന്‍ സമാനമായ ഇന്റര്‍നെറ്റ് അടച്ചുപൂട്ടല്‍ നടപ്പാക്കിയിരുന്നു. രാജ്യത്തെ പ്രതിഷേധങ്ങളെ നിയന്ത്രിക്കാന്‍ ഇറാനാകുമോ ഇല്ലെയോ എന്നതാകും ഇറാന്റെ ഭാവി തീരുമാനിക്കുക. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തി പ്രാപിക്കുന്നതാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇറാനില്‍ കാണാനാകുന്ന കാഴ്ച.