ജോലിയുടെ ഇടവേളകളിൽ സെക്സ് ചെയ്യു, ജനസംഖ്യ വർധിപ്പിക്കാൻ നിർദേശവുമായി പുടിൻ

അഭിറാം മനോഹർ| Last Modified ചൊവ്വ, 17 സെപ്‌റ്റംബര്‍ 2024 (11:26 IST)
റഷ്യയില്‍ ജനസംഖ്യ ആശങ്കാജനകമാം വിധം കുറയുന്ന സാഹചര്യത്തെ നേരിടാന്‍ നിര്‍ദേശവുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാടിമിര്‍ പുടിന്‍. ജോലിക്കിടെ ഉച്ചഭക്ഷണത്തിനും ചായയ്ക്കും ഉള്‍പ്പടെ ലഭിക്കുന്ന ഇടവേളകളില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് പുടിന്‍ നിര്‍ദേശിച്ചതായി ഇംഗ്ലീഷ് മാധ്യമമായ മെട്രോ റിപ്പോര്‍ട്ട് ചെയ്തു. സുസ്ഥിരമായ ജനസംഖ്യ നിലനില്‍ക്കുന്നതിനായി 2.1 എന്ന ജനനനിരക്കാണ് ആവശ്യമായുള്ളത്. എന്നാലിത് ഒരു സ്ത്രീക്ക് 1.5 കുട്ടി എന്ന നിലയിലേക്ക് താഴ്ന്നത് ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പുടിന്റെ നിര്‍ദേശം.

ജോലിതിരക്ക് എന്നത് പ്രത്യുല്പാദനം ഒഴിവാക്കുന്നതിനുള്ള ന്യായമല്ലെന്ന് റഷ്യന്‍ ആരോഗ്യവകുപ്പ് മന്ത്രിയായ ഡോ യെവ്‌ഗെനി ഷെസ്‌തോപലോവും പ്രതികരിച്ചു. ദിവസം 12 മുതല്‍ 14 മണിക്കൂര്‍ വരെ ജോലി ചെയ്യുന്ന ജനങ്ങള്‍ എങ്ങനെ കുട്ടികള്‍ക്കായി സമയം കണ്ടെത്തും എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് ആരോഗ്യമന്ത്രി മറുപടി നല്‍കിയത്. റഷ്യയുടെ നിലനില്പ് എന്നത് നമ്മളില്‍ എത്ര പേര്‍ ശേഷിക്കും എന്നത് അനുസരിച്ചാണ് ദേശീയ പ്രധാന്യമുള്ള വിഷമാണിതെന്നുമാണ് പ്രസിഡന്റ് പുടിന്‍ അഭിപ്രായപ്പെട്ടത്.


1999ന് ശേഷമുള്ള ഏറ്റവും താഴ്ന്ന ജനന നിരക്കാണ് ഇപ്പോള്‍ റഷ്യയിലുള്ളത്. ഇക്കഴിഞ്ഞ ജൂണ്‍ മാസം രാജ്യത്ത് ജനിച്ച കുട്ടികളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് താഴ്ന്നിരുന്നു. ജനന നിരക്കിലുണ്ടായ കുത്തനെയുള്ള ഈ ഇടിവാണ് സര്‍ക്കാരിന് നടപടികള്‍ക്ക് പ്രേരിപ്പിക്കുന്നത്. ജനന നിരക്കിലെ കുറവിന് പുറമെ റഷ്യയില്‍ മരണങ്ങള്‍ കൂടിയതും ജനസംഖ്യ ഇടിവിന് കാരണമാകുന്നുണ്ട്. ജനനനിരക്ക് ഉയര്‍ത്തുന്നതിനായി 18നും 40നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് സൗജന്യ ബധ്യത പരിശോധന, വിവാഹമോചനങ്ങള്‍ നിരുത്സാഹപ്പെടുത്തുന്നതിനായി ഫീസ് വര്‍ഷന,ഗര്‍ഭഛിദ്രം നിരോധിക്കുക തുടങ്ങി നിരവധി നടപടികള്‍ ഇതിനകം സ്വീകരിച്ചുകഴിഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :