ബോസ്റ്റണ്‍ മാരത്തണ്‍ സ്‌ഫോടനം: പ്രതിക്ക് വധശിക്ഷ

ബോസ്റ്റണ്‍| VISHNU N L| Last Modified ശനി, 16 മെയ് 2015 (14:26 IST)
അമേരിക്കയിലെ ബോസ്റ്റണില്‍ നടന്ന മാരത്തണിനിടെ സ്ഫോടനം നടത്തി നിരവധി ആളുകളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ. പൊലീസ് ജീവനൊടെ പിടികൂടിയ പ്രതി
ചെചന്‍ വംശജനായ സോഖര്‍ സര്‍നേവിനാണ് കോടതി വധശിക്ഷ വിധിച്ചത്. കേസിലെ മറ്റൊരു പ്രതിയും ഇയാളുടെ സഹോദരുമായിരുന്ന തമര്‍ലാന്‍ സര്‍നേവ് നേരത്തെ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.

നൂറ്റിയന്‍പതോളം സാക്ഷികളെ ജൂറി വിസ്തരിച്ചു. മോചനം സാധ്യമാകാത്ത ജീവപര്യന്തം തടവായിരുന്നു 21 കാരനായ പ്രതിക്ക് ലഭിക്കുക എന്നതായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ മൊഴി കണക്കിലെടുത്താണ് ജൂറി വധശിക്ഷ വിധിച്ചത്. അല്‍-ഖൊയ്ദ അനുയായി ആണ് സോഖര്‍ എന്ന് സര്‍ക്കാര്‍ അഭിഭാഷകരുടെ വാദവും കോടതി അംഗീകരിച്ചു. സോഖാര്‍ സര്‍നേവിന് സംഭവത്തില്‍ പങ്കില്ലെന്നും സഹോദരനാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും വാദിഭാഗം അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചെങ്കിലും ബോംബുകളില്‍ ഒന്ന് സ്ഥാപിച്ചത് സോഖറാണെന്ന് തെളിഞ്ഞിരുന്നു.

യുഎസ് മാര്‍ഷല്‍ സര്‍വീസിന്റെ കസ്റ്റഡിയില്‍ തുടരുന്ന സര്‍നേവിനെ ഇന്ത്യാനയിലെ ടെറെ ഹൂട് ജയിലിലേക്ക് മാറ്റി. 2013 ഏപ്രില്‍ 15 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മാരത്തണ്‍ അവസാനിക്കുന്ന ഫിനിഷിംഗ് ലൈനിന് സമീപമാണ് ഇവര്‍ പ്രഷര്‍കുക്കര്‍ ബോംബുകള്‍ സ്ഥാപിച്ചത്. ഈ ബോംബുകള്‍ പൊട്ടിയുണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 264 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2001 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം യുഎസിലുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :