അഭിറാം മനോഹർ|
Last Modified ഞായര്‍, 1 ഫെബ്രുവരി 2026 (12:52 IST)
ജെഫ്രി എപ്സ്‌റ്റൈനുമായുള്ള ബന്ധം സംബന്ധിച്ച് പുറത്തുവന്ന തനിക്കെതിരായ സെന്‍സേഷണല്‍ ആരോപണങ്ങള്‍ പൂര്‍ണമായും തെറ്റും അസംബന്ധവുമാണെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബില്‍ ഗേറ്റ്സ്. അമേരിക്കന്‍ നീതിന്യായ വകുപ്പ് വെള്ളിയാഴ്ച പുറത്തിറക്കിയ 35 ലക്ഷം പേജുകളിലധികം വരുന്ന എപ്സ്‌റ്റൈന്‍ രേഖകളിലെ ഇമെയിലുകള്‍ ആസ്പദമാക്കി ബ്രിട്ടീഷ് മാധ്യമങ്ങളാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. റഷ്യന്‍ പെണ്‍കുട്ടികളുമായുള്ള ബന്ധത്തിലൂടെ ഗേറ്റ്‌സിന് ലൈംഗികരോഗം ബാധിച്ചെന്നും ഭാര്യ മെലിന്‍ഡ അറിയാതെ ചികിത്സിക്കാനായി രഹസ്യമായി ആന്റിബയോട്ടിക്കുകള്‍ ആവശ്യപ്പെട്ടെന്നുമാണ് രേഖകളിലുള്ളത്.
2013-ല്‍ എപ്സ്റ്റീന്‍ എഴുതിയതെന്ന് കരുതുന്ന ഇമെയിലുകളില്‍ ഗേറ്റ്സ് അനധികൃത ലൈംഗികബന്ധങ്ങളില്‍ ഏര്‍പ്പെട്ടെന്നും അതിന്റെ ഫലമായുണ്ടായ അസുഖത്തിനെ പറ്റിയുള്ള വിവരങ്ങള്‍ അടങ്ങിയ ഇമെയിലുകള്‍ ഗേറ്റ്‌സ് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടെന്നും എപ്സ്റ്റീന്‍ പറയുന്നു. എപ്സ്റ്റീന്‍ അയക്കാതെ സൂക്ഷിച്ച കത്തുകളുടെ ഡ്രാഫ്റ്റുകളിലാണ് ഈ വിവരങ്ങളുള്ളത്. താനുമായുള്ള ബന്ധം ഗേറ്റ്‌സ് അവസാനിപ്പിക്കുന്നതില്‍ എപ്സ്റ്റീന്‍ അതൃപ്തനായിരുന്നുവെന്നും ദി സണ്‍, ഡെയ്ലി മെയില്‍ എന്നീ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഗേറ്റ്‌സിന്റെ മുന്‍ ഉപദേഷ്ടാവ് ബോറിസ് നിക്കോളിക്കിനെ മറ്റ് സ്ത്രീകളുമായി കൂടിക്കാഴ്ചകള്‍ക്ക് സൗകര്യമൊരുക്കാന്‍ ഗേറ്റ്‌സ് നിര്‍ബന്ധിച്ചിരുന്നതായും രേഖകളില്‍ പരാമര്‍ശമുണ്ട്. അതേസമയം ഈ ആരോപണങ്ങള്‍ അസംബന്ധവും വാസ്തവവിരുദ്ധവുമാണെന്ന് ബില്‍ ഗേറ്റ്‌സിന്റെ വക്താവ് പ്രതികരിച്ചു. ഫിലാന്ത്രോപ്പിക് പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവനകള്‍ നേടുന്നതിനുള്ള ശ്രമമായിരുന്നു എപ്സ്‌റ്റൈനുമായുള്ള കൂടിക്കാഴ്ചകളെന്നും ഗേറ്റ്‌സുമായുള്ള സൗഹൃദം തുടരാനാകാതെ വന്ന നിരാശയിലാണ് ഗേറ്റ്‌സിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമുണ്ടായതെന്നും ബില്‍ ഗേറ്റ്‌സിന്റെ വക്താവ് പറയുന്നു.