ബീഫ് ഉപയോഗം പരിസ്ഥിതിയെ നശിപ്പിക്കുമെന്ന് യു‌എന്‍

ന്യൂയോർക്ക്| VISHNU N L| Last Modified തിങ്കള്‍, 12 ഒക്‌ടോബര്‍ 2015 (14:18 IST)
ബീഫിന്റെ പേരില്‍ രാജ്യത്ത് കൊലപാതകങ്ങളും വര്‍ഗീയ സംഘര്‍ഷങ്ങളും സംഭവിച്ചുകൊണ്ടിരിക്കെ സംഘപരിവാറിന് പിടിവള്ളിയായി യു‌എന്‍ ഉദ്യോഗസ്ഥര്‍ രംഗത്ത്. ബീഫ് ഉപയോഗം പരിസ്ഥിതിക്ക് നല്ലതല്ലെന്ന വാദവുമായി രംഗത്ത് വന്നിരിക്കുന്നത് ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി പ്രോഗ്രാം വിദഗ്ദരാണ്. ബീഫ് ഉപയോഗം നിയന്ത്രിച്ചാല്‍ ആഗോള തലത്തിൽ കാർബൺ പുറന്തള്ളൽ നിയന്ത്രിക്കാമെന്നും ഇത് ആഗോള തലത്തിൽ കാറുകളുടെ ഉപയോഗം കുറയ്ക്കുന്നത് മൂലമുള്ള കാർബൺ പുറന്തള്ളലിനെക്കാൾ ഗുണം ചെയ്യുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

മാംസ വ്യവസായത്തിലെ 'ചെകുത്താൻ' ആയാണ് ബീഫിനെ ഇവര്‍ വിശേഷിപ്പിക്കുന്നത്. ശരാശരി ഒരു ഗ്രാം ബീഫ് ഉൽപാദിപ്പിക്കുന്പോൾ മൂന്ന് കിലോഗ്രാം കാർബണാണ് പുറന്തള്ളപ്പെടുന്നത്. ഇത് പരിസ്ഥിതിയിൽ കാർബണിന്റെ അളവ് ഉയരാൻ ഇടയാക്കുമെന്നും കാലാവസ്ഥ വ്യതിയാനത്തെ ബാധിക്കുമെന്നും വിദഗ്ദ്ധർ പറയുന്നു.അതിനാൽ തന്നെ ബീഫിനോട് പ്രിയം കാണിക്കുന്നവർ അത് ഉപേക്ഷിക്കാൻ തയ്യാറാവണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ആഴ്ചയിൽ ഒരു ദിവസമെങ്കിലും ബീഫിന്റെ ഉപയോഗം വേണ്ടെന്ന് വയ്ക്കണമെന്നും ഇതിനായി ബോധവത്കരണം വേണമെന്നും വിദഗ്ദ്ധർ പറഞ്ഞു.

കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് ആഗോള തലത്തിലുള്ള ബീഫിന്റെ ഉൽപാദനമാണെന്ന് യു.എൻ പറയുന്നു. ഗതാഗത മേഖലയുമായി താരതമ്യം ചെയ്താൽ ആഗോള തലത്തിൽ ഹരിതഗേഹ വാതകങ്ങളുടെ പുറന്തള്ളൽ കന്നുകാലി മേഖലയിൽ കൂടുതലാണ്. കന്നുകാലി മേഖലയിൽ നിന്ന് 18 ശതമാനം ഹരിതഗേഹവാതകം പുറന്തള്ളപ്പെടുന്പോൾ ഗതാഗത മേഖലയിൽ ഇത് 15 ശതമാനമാണെന്ന് യു.എന്നിന്റെ ഫുട് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷന്റെ റിപ്പോർട്ടിൽ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :