ടി.കെ. മാധവന്‍ -നിന്ദിതരുടെ പടനായകന്‍

T SASI MOHAN|

ഒരേ സമയം പ്രക്ഷോഭകാരിയും പത്രപ്രവര്‍ത്തകനുമായിരുന്ന ദേശാഭിമാനി ടി.കെ.മാധവന്‍ 1930 ഏപ്രില്‍ 30 ന് മരിക്കുമ്പോള്‍ അദ്ദേഹത്തിന് 46 വയസ്സേ ആയിരുന്നുള്ളു. അദ്ദേഹത്തിന്‍റെ എഴുപത്തിയേഴാം ചരമ വാര്‍ഷികമാണ് 2007 ഏപ്രില്‍ 30ന് കഴിഞ്ഞത്.

ചുരുങ്ങിയ ജീവിത കാലത്തിനിടയില്‍ അദ്ദേഹം വളരെ വിപുലമായൊരു കര്‍മ്മ മേഖലയിലാണ് വ്യാപരിച്ചത്. ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ വൈക്കം സത്യാഗ്രഹത്തിലെ മുന്നണി പോരാളിയായിരുന്നു അദ്ദേഹം. കെ.പി.കേശവ മേനോനോപ്പം അന്ന് ടി.കെ യെയും അറസ്റ്റ് ചെയ്തിരുന്നു.

1915 ല്‍ കൊല്ലത്തു നിന്നും ദേശാഭിമാനി എന്ന പേരില്‍ പി.കെ.മാധവനും കെ.പി.കയ്യാലയ്ക്കലും പത്രം തുടങ്ങി. ടി.കെ.നാരായണനായിരുന്നു ആദ്യ പത്രാധിപര്‍. പ്രതിവാര പത്രമായി രണ്ട് വര്‍ഷം പിന്നിട്ടപ്പോള്‍ ടി.കെ.മാധവന്‍ അതിന്‍റെ പത്രാധിപരായി.

ശ്രീ നാരായണ ഗുരുവിന്‍റെ ആത്മീയ പ്രഭവമാണ് ടി.കെ.മാധവന്‍റെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയത്. ജാതി വ്യവസ്ഥയുടെ ക്രൂരതയ്ക്കെതിരെ പോരാടുന്ന യോധാവായി പതിനെട്ടാം വയസ്സിലാണ് മാധവന്‍ പൊതുരംഗത്തു വരുന്നത്.

ഹിന്ദു സമൂഹത്തിലെ ദുരാചാരങ്ങള്‍ മാറാന്‍ അയിത്തവും തീണ്ടലും മാത്രം മാറിയാല്‍ പോര, ഹിന്ദുക്കളായ എല്ലാവര്‍ക്കും ക്ഷേത്ര പ്രവേശനം അനുവദിക്കുകയും വേണമെന്ന് അദ്ദേഹം വാദിച്ചു. ക്ഷേത്ര പ്രവേശനം ജന്‍‌മാവകാശമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അന്ന് ഈ ആശയം പ്രചരിപ്പിക്കാന്‍ പത്രങ്ങള്‍ പോലും ധൈര്യം കാട്ടിയില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :