സ്ത്രീകള്‍ക്കിഷ്ടം സാരി!

എങ്ങനെ വേണമെങ്കിലും ഉടുക്കാം...

അപര്‍ണ| Last Updated: വ്യാഴം, 29 മാര്‍ച്ച് 2018 (14:47 IST)
സ്ത്രീകള്‍ക്ക് ഏറ്റവും ഇണങ്ങുന്ന് വേഷം സാരിയാണ്. ഏറ്റവും മാന്യമായ രീതിയില്‍ ധരിക്കാന്‍ പറ്റുന്നതും ഏറ്റവും വള്‍ഗറായ രീതിയില്‍ ഉടുക്കാന്‍ പറ്റുന്നതും സാരി തന്നെ. സ്ത്രീക്ക്‌ ഏറ്റവും പ്രൗഢിയും കുലീനതയും നല്‍കുന്ന വേഷമേതാണെന്നു ചോദിച്ചാല്‍ മലയാളികള്‍ ആദ്യം പറയുക സാരി തന്നെയാകും.

വിശേഷാവസരങ്ങളില്‍ സാരിയുടുത്ത്‌ കണ്ണഞ്ചിപ്പിക്കാനുള്ള ഒരവസരവും കളഞ്ഞുകുളിക്കാന്‍ തയ്യാറല്ല ഇന്നത്തെ പെണ്‍കുട്ടികള്‍. അതിനി കോളേജിലായാലും വിവാഹത്തിനായാലും ഓഫീസുകളിലായാലും. ഇത്രയും വ്യത്യസ്തത നല്‍കുന്ന എലഗന്റായ മറ്റൊരു വേഷം ഏതാണെന്നു ചോദിച്ചു കളയും നമ്മുടെ കൗമാരക്കാര്‍ പോലും.

ഇവര്‍ക്കു വേണ്ടി കോട്ടണ്‍, സിന്തറ്റിക്‌-ഫാന്‍സി സാരികള്‍, കാഞ്ചി കോട്ടണ്‍, ഡിസൈനര്‍, ഡെക്കറേറ്റഡ്‌ ഡിസൈനര്‍ സാരികള്‍ എന്നിങ്ങനെ കണ്ണഞ്ചിപ്പിക്കുന്ന ഔ വര്‍ണ്ണ പ്രപഞ്ചം തന്നെയുണ്ട്‌ വിപണിയില്‍.

സെറ്റ്‌ സാരിയില്‍ നിന്ന്‌ വ്യത്യസ്തമായി അകത്തും പുറത്തും കര വരുന്ന, ഡിസൈനര്‍ വര്‍ക്കുകളോട്‌ കൂടിയ കൈത്തറി സാരികള്‍ക്ക്‌ ചെറുപ്പക്കാരും പ്രായമേറിയവരും ഒരു പോലെ ആവശ്യക്കാരാണ്‌. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ സെറ്റ്‌ സാരിയുടെ എടുപ്പും ആകര്‍ഷണീയതയും ഉളവാക്കുന്നവയാണിവ.

ചിങ്ങം ഒന്നിനും കേരളപ്പിറവിക്കും വിഷവിനുമൊക്കെ ഒന്നു സാരിയുടുത്ത്‌ ചെത്താന്‍ കൊതിക്കുന്ന കോളേജ്‌ കുമാരിമാരും ഉദ്യോഗസ്ഥകളായ സ്ത്രീകളുമൊക്കെ മുന്‍പത്തെ അപേക്ഷിച്ച്‌ കൈത്തറി സാരികള്‍ കൂടുതലായി വാങ്ങുന്നു. സെറ്റ്‌ മുണ്ടുകളും സെറ്റ്‌ സാരികള്‍ക്കുമൊപ്പം പെയ്ന്റിംഗ്‌, ഡിസൈനര്‍ വര്‍ക്കുകള്‍ ചെയ്ത കൈത്തറി സാരികള്‍ക്കും ഇപ്പോള്‍ നല്ല മാര്‍ക്കറ്റാണ്.

മുന്നൂറ്‌ രൂപ മുതല്‍ മുകളിലോട്ട്‌ വിലയുള്ള ഇത്തരം സാരികളുടെ പ്രത്യേകത, സാരിയെന്ന വേഷത്തോടൊപ്പം ഒരു മലയാളിത്തം കൂടി കിട്ടുന്നുവെന്നതാണ്‌. സെറ്റ്‌ മുണ്ടുകളെക്കാള്‍ വെറൈറ്റി കൂടുതലുള്ള ഇവയ്ക്ക്‌ സെറ്റ്‌ സാരിയെയും മുണ്ടുകളെയും അപേക്ഷിച്ച്‌. വിലയും കുറവാണ്‌.

വലിയ നിറപ്പകിട്ടില്ലാത്ത, എന്നാല്‍ നല്ല പ്രൗഢി നല്‍കുന്ന കോട്ടണ്‍ സാരികള്‍ ഇടത്തരക്കാരില്‍ നിന്ന്‌ മാറി മേല്‍ത്തരക്കാരില്‍ എത്തി നില്‍ക്കുന്നു. 150 മുതല്‍ 3000 രൂപ വരെ വില വരുന്ന ഇവയ്ക്ക്‌ വിപണിയില്‍ ആവശ്യക്കാര്‍ ഏറെയുണ്ട്‌. വിശേഷാവസരങ്ങളിലേക്കു പട്ടുസാരികള്‍ മാറ്റിവച്ച്‌ കോട്ടണ്‍ സാരികള്‍ കൂടുതലായി ഉപയോഗിക്കുന്ന പ്രവണതയാണ്‌ ഇപ്പോഴുള്ളത്‌.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :