ക്രൂശിതനിൽ നിന്നും മിശിഹയിലേക്ക്, മെസ്സിക്ക് ശാപമോക്ഷം ലഭിച്ച 2022

അഭിറാം മനോഹർ| Last Modified ശനി, 24 ഡിസം‌ബര്‍ 2022 (15:06 IST)
ലോകമെങ്ങുമുള്ള മെസ്സി ആരാധാകരെല്ലം സ്വപ്നം കണ്ട ലോകകിരീടം എന്ന സ്വപ്നം പൂർത്തിയായ വർഷം എന്ന നിലയിലായിരിക്കും 2022 ഭാവിയിൽ അറിയപ്പെടുക. പെലെ, മറഡോണ എന്നിവർക്ക് ശേഷം ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളർ എന്ന വിശേഷണമുള്ളപ്പോഴും സ്വന്തം രാജ്യത്തിനായി ഒരു ലോകകിരീടമില്ല എന്നത് മെസ്സിയുടെ ഒരു കുറവായി എക്കാലവും കണക്കാക്കിയിരുന്നു. സജീവ ഫുട്ബോളിൽ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരൻ താൻ തന്നെയാണെന്ന് മെസ്സി അടിവരയിട്ട് തെളിയിച്ച വർഷമായിരുന്നു 2022.

2019 മുതൽ 3 വർഷക്കാലമായി തുടർച്ചയായി 35 മത്സരങ്ങളിൽ പരാജയമറിഞ്ഞിട്ടില്ല എന്ന പെരുമയുമായായിരുന്നു ഇത്തവണ അർജൻ്റീന ലോകകപ്പിനെത്തിയത്. മറ്റേത് ടീമിനേക്കാളും ഒത്തിണക്കമുള്ള സംഘം ടൂർണമെൻ്റിലെ ടോപ്പ് ഫേവറേറ്റുകളായിരുന്നുവെങ്കിലും സൗദി അറേബ്യക്കെതിരായ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ പരാജയപ്പെട്ടതോടെ കാര്യങ്ങളെല്ലാം തലതിരിഞ്ഞു.

ഇനി ഗ്രൂപ്പ് ഘട്ടത്തിൽ മുന്നേറണമെങ്കിൽ അവശേഷിക്കുന്ന എല്ലാ മത്സരങ്ങളിലും വിജയിക്കണമെന്ന അവസ്ഥയിലായിരുന്നു അർജൻ്റീനയുടെ മിശിഹ ഉയിർത്തെഴുന്നേറ്റത്. ആദ്യ മത്സരത്തിലെ തോൽവിയോടെ മെസ്സി എവിടെ എന്നുയർന്ന പരിഹാസങ്ങൾക്ക് പിന്നീടുള്ള മത്സരങ്ങളിലെ വിജയത്തോടെ അർജൻ്റീന മറുപടി നൽകി. സ്കലോണിയൻ ടീമിൽ മെസ്സിയുടെ വലം കൈയായി പ്രവർത്തിച്ച ലെസെൽസോയുടെ അസ്സാന്നിധ്യം ഉണ്ടായിട്ടും മറ്റൊരു ഭാവത്തിൽ അർജൻ്റീന ഉയിർത്തെഴുന്നേൽക്കപ്പെട്ടു.

2014ലെ ലോകകപ്പ് ഫൈനലിലെ തോൽവിയും 2015, 2016 കോപ്പ അമേരിക്ക ഫൈനലുകളിലെ തോൽവിക്കും ശേഷം മരണപ്പെട്ടത് പോലെ തകർന്ന് പോയ അർജൻ്റീനയുടെ വീരനായകൻ്റെ ഉയിർപ്പിന് സാക്ഷിയാകാനായിരുന്നു പിന്നീട് ലോകത്തിന് അവസരം ലഭിച്ചത്. നിർണായകമായ രണ്ടാം ഗ്രൂപ്പ് മത്സരത്തിൽ മെക്സിക്കോയുടെ സമനില പൂട്ട് പൊളിച്ചുകൊണ്ട് മെസ്സി ഇത്തവണ വെറുതെ മടങ്ങി പോകാൻ പദ്ധതിയില്ല എന്നതിൻ്റെ സൂചന തന്നു.

ലോകകപ്പിൻ്റെ നോക്കൗട്ട് റൗണ്ടുകളിൽ ഗോളുകളില്ലെന്ന വിമർശനങ്ങൾക്ക് പ്രീ ക്വാർട്ടർ,ക്വാർട്ടർ,സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളിൽ ഗോളടിച്ചും ഗോളടുപ്പിച്ചും കൊണ്ടാണ് മെസ്സി മറുപടി നൽകിയത്. 2016ലെ പരാജയത്തിൻ്റെ പടുകുഴിയിൽ കൂപ്പുകുത്തിയ ആ ചെറിയ മനുഷ്യൻ ലോകത്തോളം വലുതാകുന്ന കാഴ്ചയുടെ പൂർണതയായിരുന്നു ടൂർണമെൻ്റിലെ ശക്തരായ ഫ്രാൻസിനെതിരായ ഫൈനലിൽ കാണാനായത്. അതുവരെ ടൂർണമെൻ്റിൽ സമ്പൂർണ്ണ മേധാവിത്വം പുലർത്തിയ ഫ്രാൻസിനെ മത്സരത്തിൻ്റെ ആദ്യ 80 മിനിട്ട് നേരത്തോളം ചിത്രത്തിൽ നിന്ന് തന്നെ മായ്ച്ചുകളഞ്ഞു. എന്നാൽ തുടരെ രണ്ട് ഗോളുകളോടെ ഫ്രാൻസ് സമനില പിടിക്കുകയും എക്സ്ട്രാ സമയത്ത് 3-3ന് സമനിലയിൽ എത്തുകയും ചെയ്തു.

ഫൈനൽ മത്സരത്തിൽ തളരുന്ന പതിവ് അർജൻ്റൈൻ ശരീരങ്ങളായിരുന്നില്ല പക്ഷേ ഫൈനലിൽ കാണാനായത്. എംബാപ്പെയിലൂടെ ആദ്യ ഗോൾ നേടി മേധാവിത്വം നേടാനായെങ്കിലും കിക്കെടുക്കാൻ വന്ന ഓരോ അർജൻ്റൈൻ താരങ്ങളും ഉറച്ച മനസ്സോടെ ലക്ഷ്യം കടന്നതോടെ 16 വർഷത്തെ തൻ്റെ അന്താരാഷ്ട്ര കരിയറിൽ അതുവരെ അന്യം നിന്ന ലോകകിരീടം മെസ്സിയെ തേടിയെത്തി.

തുടരെ 3 ഫൈനലുകൾ തോറ്റിടത്ത് നിന്ന് 2021ലെ കോപ്പ അമേരിക്കൻ കിരീടവും 2022ലെ ഫൈനലീസിമയിലെ വിജയവും എല്ലാത്തിനും മുകളിലായി വിശ്വകിരീടവും നേടികൊണ്ട് അർജൻ്റീനയുടെ മിശിഹ ഉയിർത്തെഴുന്നേറ്റു. 2022 കായിക ഭൂപടത്തിൽ അടയാളപ്പെടുത്തുക തൻ്റെ സാമ്രാജ്യം നേടിയെടുത്ത ലയണൽ മെസ്സി എന്ന രാജാവിൻ്റെ പട്ടാഭിഷേകം നടന്ന വർഷം എന്ന പേരിലായിരിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :